
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ അന്വേഷണം പ്രതിസന്ധിയിൽ.
കൊട്ടരത്തിലുള്ളവർ അന്വേഷണവുമായി സഹകരിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. രാജ കുടുംബാഗംങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതോടെ പൊലീസിനെതിരെ പരാതിയുമായി കൊട്ടാരം ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.
മോഷണം നടന്ന് മാസങ്ങൾ കഴിഞ്ഞാണ് പരാതിയുമായി കൊട്ടാരത്തിലുള്ളവർ പൊലീസിനെ സമീപിച്ചത്.
തെളിവുകളെല്ലാം അപ്രത്യക്ഷമായിരുന്നു. കഴിഞ്ഞ ദിവസം രാജകുടുംബാംഗം ആദിത്യ വർമ്മ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൗരി പാർവതി ബായിയുടെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് മോഷണം നടന്ന സമയത്താണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ പൊലീസിന് സംശയമുണ്ട്. കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിന് പിന്നാലെയാണ് പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞത്.
കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ മാത്രമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകി. അന്വേഷണവുമായി മുന്നോട്ടു പോകാനാണ് സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ നിർദ്ദേശം. ഇന്നലെയും കൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലാണ് മൊഴിയെടുപ്പ് നടന്നത്. രാജകുടുംബാംഗങ്ങളുടെ ഡ്രൈവർമാർ, തോട്ടം തൊഴിലാളികൾ, കൊട്ടരത്തിലെ പാചകക്കാർ എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഉടൻ തന്നെ പൂർത്തീകരിക്കും. ഇതിനുശേഷം ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |