
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നതെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സതീശനെതിരെ കടകംപള്ളി നൽകിയ മാനനഷ്ടക്കേസിലാണിത്. തിരുവനന്തപുരം സബ് കോടതി മൂന്നിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
2016- 2021 കാലഘട്ടത്തിൽ നടന്ന ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുമുണ്ട്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട സ്വത്തുക്കളും സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട രേഖകളും സതീശൻ കോടതിയിൽ ഹാജരാക്കി. ക്ഷേത്രകാര്യങ്ങളിൽ സർക്കാരിന് ഒരവകാശവും ഉത്തരവാദിത്വവും ഇല്ലെന്ന കടകംപള്ളിയുടെ വാദം ഖണ്ഡിക്കാനാണ് രേഖകൾ ഹാജരാക്കിയത്.
ശബരിമല സ്വർണപ്പാളി കവർച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് കടകംപള്ളി സുരേന്ദ്രൻ വി.ഡി.സതീശനെതിരെ മാനനഷ്ടക്കേസ് നൽകിയത്. കേസിൽ സതീശന്റെ പ്രാരംഭ വാദമാണ് ഇന്നലെ നടന്നത്. കടകംപള്ളിയുടെ മറുവാദത്തിനായി കേസ് ഇന്നത്തേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |