
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പിണറായി വിജയന്റെ പ്രതികരണം സി.പി.ഐയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ കൂടുതൽ പരസ്യ പ്രതികരണം വേണ്ടെന്ന് സി.പി.എം. സി.പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെങ്കിലും സി.പി.എം മറുപടി പറയില്ല. അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.
ദേശീയ നേതൃത്വം ഇടപെട്ടതോടെ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ. പിണറായിയുടെ പ്രസ്താവനയിലുള്ള അതൃപ്തി മുന്നണി നേതൃത്വത്തെ അറിയിക്കും. ഓണമായതിനാൽ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നില്ല. വിശാല സമിതി യോഗം അടുത്ത മാസം 13 മുതൽ നടക്കുന്നതിനാൽ ഈ വിഷയത്തിലെ ഉഭയകക്ഷി ചർച്ച സെപ്തംബർ 15ന് ശേഷമേ ഉണ്ടാകുകയുള്ളൂ.
പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ മുന്നണി നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനാണ് സി.പി.ഐ നീക്കം. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുമായി ബിനോയ് വിശ്വം ആശയവിനിമയം നടത്തും. ഉഭയകക്ഷി ചർച്ച എന്ന ആശയം മുന്നോട്ട് വച്ചത് മുന്നണി നേതൃത്വമാണ്. കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നും നേതൃത്വത്തെ അറിയിക്കും.
സി.പി.എം നേതൃത്വവുമായി ചർച്ച നടത്താമെന്ന ഉറപ്പ് സി.പി.ഐ ദേശീയ നേതൃത്വം, സംസ്ഥാന ഘടകത്തിന് നൽകിയിട്ടുണ്ട്. പിന്നാക്കം പോകാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കടുത്ത നടപടി വേണമെന്ന സംസ്ഥാന കൗൺസിലിന്റെ നിലപാടും അറിയിച്ചു.
സെപ്തംബർ 10ന് ചേരുന്ന സി.പി.ഐ സെക്രട്ടേറിയറ്റ് യോഗം പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും പിണറായിയുടെ പ്രസ്താവനയും ചർച്ച ചെയ്യും. ഇതിനിടയിൽ ദേശീയ നേതൃത്വങ്ങൾ ചർച്ച നടത്തി ധാരണയിലെത്തുമെന്നാണ് സി.പി.ഐയുടെ പ്രതീക്ഷ.
ഘടകകക്ഷികളെ ഉൾക്കൊള്ളണമെന്ന് ഡി. രാജ
പ്രതിപക്ഷ ഉപ നേതൃ പദവി തർക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമർശനവുമായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ഉപ നേതൃ പദവി സംബന്ധിച്ച സി.പി.ഐയുടെ ആവശ്യം തികച്ചും ന്യായമാണെന്നും ,ഇടതുപക്ഷത്തിന്റെ മുതിർന്ന നേതാവായ പിണറായി വിജയൻ ഘടകകക്ഷികളെ കൂടുതൽ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഐക്യം രാജ്യത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. ആവശ്യമെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി വീണ്ടും ചർച്ച നടത്തും..ഇക്കാര്യത്തിൽ പിണറായി വിജയൻ പരസ്യ പ്രസ്താവനകൾഒഴിവാക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.പ്രതിപക്ഷ ഉപ നേതൃ പദവി സി.പി.ഐ.എമ്മിന് തന്നെയാണെന്നും,
താൻ സ്പീക്കർക്ക് നൽകുന്ന കത്തിൽ സി.പി.എം നേതാവിൻ്റെ പേരായിരിക്കുമെന്നുമായിരുന്നുപിണറായി വിജയൻ്റെ പ്രസ്താവന .ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു.. ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയത്തിൽ പിണറായി പരസ്യ നിലപാട് സ്വീകരിച്ചതിനെതിരെ മുന്നണി കൺവീനർക്ക് സി.പി.ഐ പരാതി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |