കേരളത്തിൽ പാമ്പുകടിയും അതുമൂലമുള്ള മരണവും ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ചൂട് കൂടിയതിനാൽ വെള്ളം തേടിയാണ് ഈ സമയങ്ങളിൽ പാമ്പുകൾ കൂടുതലായി എത്തുന്നത്. ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ചത് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. അതിനാൽ എല്ലാവർക്കും ശംഖുവരയൻ എന്ന് കേട്ടാൽ പേടിയാണ്.
ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന വിഷമുള്ള പാമ്പാണ് ശംഖുവരയൻ. വെള്ളിക്കെട്ടൻ, Common Krait എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ 'ബിഗ് ഫോർ' പാമ്പുകളിൽ ഒരംഗമാണിത്. ശംഖുവരയൻ, മോതിരവളയൻ, എട്ടടിവീരൻ, വളവളപ്പൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല, വളകഴപ്പൻ, വളേർപ്പൻ, കെട്ടുപൊളപ്പൻ എന്നിങ്ങനെ പല പേരുകളിൽ കേരളത്തിൽ പ്രാദേശികമായി ഇത് അറിയപ്പെടുന്നു.
മൂർഖൻ, രാജവെമ്പാല എന്നിവയുടെ വിഷത്തെക്കാൾ കാഠിന്യം ഇതിന്റെ വിഷത്തിനുണ്ട്. വിഷം നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുന്നത്. ഇവയുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ എന്ന വിഭാഗത്തിലെ രാസപദാർഥം അടങ്ങിയിരിക്കുന്നു. ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാകാറില്ല. കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാൽ അനുഭവപ്പെടും. വായിൽ നിന്ന് നുരയും പതയും വരും.
ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിക്കും. ഉറക്കത്തിൽ ഇവയുടെ കടിയേറ്റ്, അത് അറിയാതെ മരണപ്പെട്ട സംഭവങ്ങൾ മുൻപും നിരവധി പ്രാവശ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണുക, മലയാളികളുടെ പേടിസ്വപ്നമായി മാറിയ വലിയ ശംഖുവരയൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |