
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് നിറുത്താത്തതിനെ തുടർന്ന് ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ടി വന്നതു കൊണ്ട് കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്നു താനെന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, അന്നുതന്നെ സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചിരുന്നെന്നും ഗ്ലാസ് തകർത്തതിന് 25000 രൂപ അടച്ചിരുന്നതായും യുവതി വ്യക്തമാക്കി.
ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇവിടെക്കൊണ്ട് ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് എന്നെ ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു' എന്നാണ് യുവതിയുടെ പോസ്റ്റിലുള്ളത്.
കോഴിക്കോട് സ്വദേശിനിയാണ് പകൽയാത്രാ വേളയിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിറുത്താനാവശ്യപ്പെട്ടത്. പറ്റില്ലെന്ന് പറഞ്ഞതോടെ കുപിതയായി, എമർജൻസി സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ചുറ്റികയെടുത്ത് വിൻഡോ ഗ്ളാസ് പൊട്ടിച്ചു. ഡ്രൈവർ ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പൊതുമുതൽ നശിപ്പിച്ചതിനും മറ്റുമായി 25,000 രൂപ പിഴയടപ്പിച്ചു. വിൻഡോ ഗ്ളാസിന്റെയും അന്നത്തെ ട്രിപ്പിന്റെയും ചേർത്താണ് ഈ തുക. പിഴയടച്ചതിനാൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കാതെ വിഷയം അവസാനിപ്പിച്ചു. മൂന്നാഴ്ച മുൻപായിരുന്നു സംഭവം. കോഴിക്കോട് മിംസ് ആശുപത്രിക്ക് അടുത്തെത്തിയപ്പോഴാണ് നിറുത്താൻ ആവശ്യപ്പെട്ടത്. ഗ്ളാസ് പൊട്ടിക്കും മുമ്പ് വീഡിയോയും പകർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |