SignIn
Kerala Kaumudi Online
Monday, 25 May 2026 3.21 PM IST

ഇന്ത്യൻ റെയിൽവെ അറിയുന്നുണ്ടോ? വടക്കൻ ജില്ലകളിൽ നിന്ന് കോഴിക്കോട്ട് ജോലിക്കായി എത്തുന്നവർക്ക് പറയാനുള്ളത്

indian-railway

കോഴിക്കോട്: ജോലിക്കും പഠനത്തിനുമായി കോഴിക്കോട്ടെത്തി വടക്കൻ ജില്ലകളിലേക്ക് മടങ്ങുന്നവരുടെ സായാഹ്ന യാത്ര ഇപ്പോഴും പാളംതെറ്റി തന്നെ. വൈകിട്ട് 6.30 കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ കിട്ടണമെങ്കിൽ നാല് മണിക്കൂർ കാത്തിരിക്കണം. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ ഇരുന്നും നടന്നും അടുത്ത ട്രെയിനിന്റെ വരവും കാത്തിരിക്കുന്നത്.


വൈകിട്ട് 6.30ന് പുറപ്പെടുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നീട് 10.25നുള്ള ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് മാത്രമാണ് കണ്ണൂർ ഭാഗത്തേക്കുള്ള ഏക ആശ്രയം. രാത്രി 9.25ന് വന്ദേഭാരത് ഉണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് റിസർവേഷനും കാരണം സാധാരണക്കാർക്ക് ഉപകരിക്കുന്നില്ല. കാസർകോട്, മംഗളൂരു ഭാഗങ്ങളിലേക്ക് പോകേണ്ടവരുടെ അവസ്ഥ ഇതിലും കഷ്ടമാണ്. വൈകിട്ട് 6.05ന് നേത്രാവതി പോയാൽ പുലർച്ചെ 12.20 വരെ കാത്തിരിക്കണം.


വൈകിട്ട് 6.30 മുതൽ 9.30 വരെ പാതയിലെ അറ്റകുറ്റപ്പണികൾക്കുള്ള സമയമാണെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ പ്രധാന നിർമ്മാണ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടും ഈ സമയത്ത് ട്രെയിനുകൾ അനുവദിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ന്യായമല്ലെന്ന് യാത്രക്കാർ പറയുന്നു. പ്രീമിയം ട്രെയിനുകൾക്ക് വഴിയൊരുക്കാൻ സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ വഴിയിലുടനീളം പിടിച്ചിടുന്നതും വെല്ലുവിളിയാണ്. കണ്ണൂർ എക്സിക്യൂട്ടീവ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് ഫറോക്ക് പോലുള്ള സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നത്. വർഷങ്ങളായി തുടരുന്ന യാത്രാ ദുരിതം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ജൂണിൽ ഇറങ്ങുന്ന പുതിയ ടൈംടേബിളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.


ഷൊർണൂർ-കണ്ണൂർ മെമു

രാവിലെ ഈ റൂട്ടിൽ മെമു സർവീസ് നടത്തുന്നുണ്ട്. സമാനമായി വൈകിട്ട് ഏഴുമണിക്ക് ശേഷം ഒരു മെമു കൂടി അനുവദിച്ചാൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാം. പാലക്കാട് ഡിവിഷനിലെ ഒൻപത് മെമു ട്രെയിനുകളിൽ ഒന്ന് മാത്രമാണ് നിലവിൽ കോഴിക്കോട് വഴി ഓടുന്നത്.


ഗോവ- മംഗളൂരു വന്ദേഭാരത്

കുറഞ്ഞ യാത്രക്കാരുമായി സർവീസ് നടത്തുന്ന ഗോവ- മംഗളൂരു വന്ദേഭാരത് കോഴിക്കോടുവരെ നീട്ടിയാൽ മലബാറിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാവും .

"തിരക്കുള്ള ബസിൽ തൂങ്ങിപ്പിടിച്ചുള്ള യാത്ര വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വീട്ടിലെത്തുമ്പോഴേക്കും അടുത്ത ദിവസം ജോലിക്ക് പോകാനുള്ള ഊർജ്ജം പോലും ബാക്കിയുണ്ടാകില്ല. വൈകുന്നേരങ്ങളിൽ മെമു ട്രെയിനുകൾ കൂടുതൽ വേണം."

ഷീബ.സി,​ ട്രെയിൻ യാത്രക്കാരി,​ തലശേരി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE, KERALA, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA