
മാന്നാർ: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കേരളത്തിൽ ഇന്ന് വിശ്വാസികൾ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കും. അന്നപാനീയങ്ങൾ വെടിഞ്ഞും ആരാധനാ കർമ്മങ്ങളിൽ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിലാണ് ഇസ് ഇസ്‌ലാം മതവിശ്വസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്നലെ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. ഹിജ്റ വർഷത്തിലെ 10-ാം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാൾ. പുതിയ വസ്ത്രങ്ങളണിഞ്ഞും പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടും.
സുപ്രധാന ചടങ്ങായ പെരുന്നാൾ നിസ്കാരത്തിനായി വിശ്വാസികൾ കൂട്ടത്തോടെ മസ്ജിദുകളിലേക്കെത്തും. മാന്നാർ പുത്തൻ പള്ളി ജുമാ മസ്ജിദിൽ രാവിലെ 9 ന് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമിയും കുരട്ടിക്കാട് ജുമാ മസ്ജിദിൽ 8.30 ന് ഇമാം നിസാമുദ്ദീൻ നഈമിയും ഇരമത്തൂർ ജുമാമസ്ജിദിൽ 8.30ന് ഡോ.മുഹമ്മദ് ജാബിർ അഹ്സനിയും പാവുക്കര ജുമാമസ്ജിദിൽ 8 ന് ചീഫ് ഇമാം നൗഫൽ ഫാളിലിയും മാന്നാർ സലഫി മസ്ജിദിൽ 8.15 ന് കോഴിക്കോട് അബ്ദുൽ മജീദ് മൗലവിയും പെരുന്നാൾ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |