
ആലപ്പുഴ: കുടുംബശ്രീ ജീവനക്കാരുടെ കരാർ പുതുക്കൽ നടപടി മരവിപ്പിച്ചതോടെ ജില്ലയിലെ നൂറ്റമ്പതോളം സ്ത്രീകളുടെ ജോലി അനിശ്ചിതത്വത്തിലായി. വിവിധ തസ്തികകളിലായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 147പേരുടെ തുടർ നിയമനമാണ്
എക്സിക്യുട്ടീവ് ഡയറക്ടറുടെ നടപടിയിലൂടെ തൃശങ്കുവിലായത്. ജില്ലാ പോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, അക്കൗണ്ടന്റ്, എൻ.ആർ.എൽ.എം അർബൻ വിഭാഗം ഉദ്യോഗസ്ഥർ, പി.എം.എ.വൈ സ്പെഷ്യലിസ്റ്റ് എന്നിവരുടെ നിയമനമാണ് പ്രതിസന്ധിയിലായത്.
കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ ഇത് ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
147 ജീവനക്കാർ തൃശങ്കുവിൽ
# എല്ലാവർഷവും പ്രവർത്തനമൂല്യനിർണയമായ അപ്രെയ്‌സലിനെ തുടർന്നാണ് കരാർ പുതുക്കിയിരുന്നത്. മാർച്ച് 31ന് അവസാനിച്ച കരാർ ഇക്കുറി മേയ് 31 വരെ ദീർഘിപ്പിച്ച് നൽകിയിരുന്നു
# എന്നാൽ, പുതിയ ഉത്തരവിലൂടെ കരാർ പുതുക്കൽ പൂർണമായി മരവിപ്പിച്ചതോടൊപ്പം, ഇതിനകം നീട്ടി നൽകിയ കരാറുകൾ പോലും റദ്ദാക്കണമെന്ന നിർദ്ദേശവും നൽകി. ഇതോടെയാണ് ജീവനക്കാർക്കിടയിൽ ആശങ്ക ശക്തമായത്
# ജില്ലാമിഷനിൽ സ്ഥിരം ജീവനക്കാരായി എട്ട് പേർ മാത്രമാണുള്ളത്. ഇവർ മറ്റ് വകുപ്പുകളിൽ നിന്ന് ഡെപ്യുട്ടേഷനിൽ എത്തിയവരാണ്. ജില്ലാ മിഷൻകോർഡിനേറ്റർ (ഡി.എം.സി), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്ററായി (എ.ഡി.എം.സി) നാല് പേരും, ക്ലാർക്ക് തസ്തികയിൽ മൂന്ന് പേരുമാണ് നിലവിലുള്ളത്
# ബാക്കി മുഴുവൻ പ്രവർത്തനങ്ങളും കരാർ ജീവനക്കാരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇവരെ കൂടാതെ ദിവസവേതനത്തിലുള്ള ഡ്രൈവർ, ഓഫീസ് അറ്റന്റർ, സ്വീപ്പർ തസ്തികളുമുണ്ട്
കരാർ ജീവനക്കാർ
പ്രോഗ്രാം മാനേജർമാർ: 11
ബ്ലോക്ക് കോഓർഡിനേറ്റർമാർ: 48
അക്കൗണ്ടന്റ്: 80
എൻ.ആർ.എൽ.എം അർബൻ വിഭാഗം: 4
പി.എം.എ.വൈ സ്‌പെഷ്യലിസ്റ്റ് തസ്തിക: 4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |