അമ്പലപ്പുഴ: പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്റർ ഹാർബറാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. തോട്ടപ്പള്ളി ഹാർബറിനും പുന്നപ്ര ഫിഷ് ലാന്റിനും കൂടി 160 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെയാണ് പ്രതീക്ഷകൾക്ക് വീണ്ടും നാമ്പുമുളച്ചത്.
എല്ലാ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിട്ടും വർഷങ്ങളായി അവഗണനയിലും കടൽകയറ്റ ഭീഷണിയിലുമാണ് ഫിഷ് ലാന്റിംഗ് സെന്റർ.
ഒരു കാലത്ത് ചാകരയും മത്സ്യവ്യാപാരവും പൊടിപൊടിച്ചിരുന്ന ഇവിടം ക്രമേണ വള്ളം അടുക്കാനാകാതെ അവഗണിക്കപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 1996 ലാണ് ഫിഷ് ലാന്റിംഗ് സെന്റർ പ്രവർത്തനം തുടങ്ങിയത്. 1993ൽ അന്നത്തെ എം.എൽ.എ വി.ദിനകരൻ 437.25 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചു. 36.60 ലക്ഷം നിർമാണത്തിനും 10.50 ലക്ഷം രൂപ സ്ഥലം വാങ്ങാനും അനുവദിച്ചു. 2013ൽ മന്ത്രിയായിരുന്ന കെ. ബാബുവിന്റെ നിർദേശാനുസരണം 1.87 കോടി രൂപ ചെലവഴിച്ച് ലേലഹാളും കെട്ടിടങ്ങളും പൂർത്തിയാക്കി. എന്നാൽ, പിന്നീട് വന്ന സർക്കാരുകൾ
സെന്ററിനെ അവഗണിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് സമാനമായി ഉയർത്താനാവുന്നതാണ് ഫിഷ് ലാന്റ് എന്നാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ബഡ്‌ജറ്റിൽ തുക വകയിരുത്തി
1.ലേല ഹാൾ, പ്രോസസിംഗ് ഹാൾ, പ്ലാറ്റ്ഫോമുകൾ , ദേശീയപാതയിലേക്ക് ഒരു കിലോമീറ്റർ മാത്രം ദൂരം. ആറോളം സമാന്തര റോഡുകൾ, തിരക്കില്ലാതെയുള്ള യാത്രാ സൗകര്യം തുടങ്ങിയയെല്ലാം പുന്നപ്ര ഫിഷ് ലാന്റിന്റെ പ്രത്യേകതകളാണ്
2.ഒരു കിലോമീറ്റർ ദൂരത്തിൽ ഇരുഭാഗത്തും പുലിമുട്ട് നിർമ്മിച്ചാൽ വളരെ കുറഞ്ഞ ചെലവിൽ ഇവിടെ ഹാർബറായി മാറും. ആയിരക്കണക്കിന് വള്ളങ്ങൾക്ക് നങ്കൂരമിടാനുമാവും. ഏറ്റവും കൂടുതൽ മത്സ്യബന്ധനയാനങ്ങളുള്ള ആലപ്പുഴക്ക് ആശ്വാസമാകും
3. ജില്ലയിൽ ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും സംസ്‌ക്കരണ സ്ഥാപനങ്ങളും വ്യാപാരികളുമുള്ളത്
പുന്നപ്ര ,വളഞ്ഞ വഴി, കാക്കാഴം ഭാഗങ്ങളിലാണ്
4. പുന്നപ്രയിൽ നിന്ന് മത്സ്യ ബന്ധനയാനങ്ങളിലെ മത്സ്യത്തൊ ഴിലാളികൾക്ക് തോട്ടപ്പള്ളി വരെ പോകാൻ 2500 രൂപ മതിയാകും എന്നാൽ, കായംകുളത്തോ, കൊച്ചിയിലോ പോകാൻ ഇതിന്റെ ഇരട്ടിയോളം വേണ്ടി വരും
നിലവിലെ വള്ളങ്ങൾ കരയിൽ വലിച്ചുകയറ്റാൻ പറ്റാത്ത അത്ര വലുതാണ്. തോട്ടപ്പള്ളി ഹാർബറിൽ കുറച്ച് വള്ളങ്ങൾക്ക് മാത്രമേ കയറാനാവൂ. നങ്കൂരമിടാൻ ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്
- ഡി. അഖിലാനന്ദൻ, ആണ്ടിയാർ ദീപം വള്ളം ഉടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |