ആലപ്പുഴ: നെഹ്റുട്രോഫിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ചതോടെ ക്ലബുകളെല്ലാം കടുത്ത പരിശീലനത്തിലാണ്. ഒന്നാംസമ്മാനം രണ്ടുലക്ഷം രൂപയിൽ നിന്ന് 25 ലക്ഷമാക്കിയതോടെ ക്ലബുകളും ചുണ്ടൻവള്ളം സമിതിയുമെല്ലാം വലിയ ആവേശത്തിലുമാണ്. ബോണസ് തുകയിലും 25 ശതമാനത്തിന്റെ വർദ്ധനയുണ്ട്. തുഴക്കാരെ തിരഞ്ഞെടുത്ത് ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. വ്യായാമമാണ് ഇപ്പോൾ നടക്കുന്നത്.
പടങ്ങിലാണ് പരിശീലനം. രാവിലെ ആറുമുതൽ 9.30 വരെയും വൈകിട്ട് നാലുമണിക്കുമാണ് പരിശീലനം പുരോഗമിക്കുന്നത്. വള്ളങ്ങൾക്ക് അനുസരിച്ച് 120 പേരോളം ഒരു ക്ലബിലുണ്ടാകും. തുഴച്ചിൽ, അമരം, താളം എന്നിവരടക്കമാണിത്. കഴിഞ്ഞ വർഷം 21ചുണ്ടനുകളടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. കുമരകം ടൗൺ തുഴയുന്ന നിരണം പുണ്യാളൻ, അരോമ ക്ലബ് തുഴയുന്ന അരോമ ചുണ്ടൻ, കുമരകം ഇമ്മാനുവൽ ക്ലബ് തുഴയുന്ന ആർപ്പൂക്കര ചുണ്ടൻ എന്നിവ ഇക്കുറി
പുതുതായി എത്തിയിട്ടുണ്ട്. നെഹ്റുവലിയനിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പവലിയനിലെ ജനത്തിരക്ക് നിയന്ത്രിക്കാനും ഇത്തവണ സംവിധാനങ്ങളൊരുക്കും.നെഹ്റുട്രോഫിയുടെ പന്തൽ കാൽനാട്ട് കർമ്മം ആഗസ്റ്റ് ഒന്നിന് നടക്കും. വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 1 മുതൽ 10 വരെയും ക്യാപ്റ്റൻസ് ക്ലിനിക് 11നും സംഘടിപ്പിക്കും.
ഒരുക്ലബിന് ചെലവ് 2 കോടി
ഒരുവള്ളം ഇറക്കുമ്പോൾ ഒരു ക്ലബിന് രണ്ടുകോടിയോളം രൂപ ചെലവ് വരുന്നുണ്ട്. തുഴച്ചിൽക്കാരുടെ കൂലി തന്നെ 80 ലക്ഷത്തോളം രൂപ വരും. ഭക്ഷണം, ഓഡിറ്റോറിയം എന്നിവയുടെ ചെലവ് വേറയും. ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണമാണ് തുഴച്ചിൽക്കാർക്ക് നൽകുന്നത്. ക്ലബുകൾ നാട്ടുകാർ, സ്പോൺസർമാർ എന്നിവരിൽ നിന്നാണ് തുക കണ്ടെത്തുന്നത്. ഓരോ ട്രയലിനും സ്പോൺസർമാരുണ്ടാവും. അവരുടെ ജേഴ്സി ധരിച്ച് ട്രയൽ നടത്തുകയും ഇത് ഇവർക്ക് ഷൂട്ട് ചെയ്യുകയും ചെയ്യാം.
നെഹ്റുട്രോഫിക്കായുള്ള പരിശീലനം ആരംഭിച്ചു. 40 ദിവസത്തെ പരിശീലനമാണ് നടക്കുന്നത്. സമ്മാനത്തുകയും ബോണസും വർദ്ധിപ്പിച്ചത് വലിയ ആശ്വാസമാണ്
-അശോകൻ ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി, പി.ബി.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |