ആലപ്പുഴ: കുട്ടനാട്ടിൽ ദിവസങ്ങളായുള്ള മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും വിവിധ കൃഷിഭവൻ പരിധികളിലായി ഒരു ഡസനിലധികം പാടങ്ങളിൽ മടവീണു. പുളിങ്കുന്ന് കൃഷി ഭവൻ പരിധിയിലെ തെക്കേ മണപ്പള്ളി, മാടത്താനിക്കരി, ചമ്പക്കുളം പഞ്ചായത്തിലെ എഴുകാട്, മൂലപൊങ്ങമ്പ്ര, പടച്ചാൽ,തകഴി പഞ്ചായത്ത് പരിധിയിലെ ചേട്ടുതറക്കരി, കൊല്ലനാടി, മാങ്കുഴക്കരി, ചുരവടിപ്പാടം, വടക്കേക്കരയിലെ മായക്കാട്, കരുവാറ്റയിലെ ചാലുങ്കൽ,അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വലിയ തുരുത്ത്, ചെറിയ തുരുത്ത് എന്നീ പാടങ്ങളിലാണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി മടവീണത്. മോട്ടോർ തറകളും ബണ്ടുകളും തകർന്നും വെള്ളം കവിഞ്ഞുകയറിയും പാടങ്ങൾ മുങ്ങിയതോടെ വൻ കൃഷിനാശമാണ് ഇവിടങ്ങളിലുണ്ടായത്. വെള്ളക്കയറ്റം തുടരുന്നതിനാൽ നാശ നഷ്ടങ്ങളുടെ കൃത്യമായ തോത് കണക്കാക്കാനായിട്ടില്ലെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ് അറിയിച്ചു. രണ്ടാംകൃഷിയിൽ ഒന്നാം വളപ്രയോഗം കഴിഞ്ഞ പാടങ്ങളും പുഞ്ചകൃഷിയ്ക്ക് ഒരുക്കങ്ങളാരംഭിച്ച പാടങ്ങളും മടവീഴ്ചയിൽ നശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |