തുറവൂർ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതിനെയും മദ്യം വാങ്ങുന്നതിനുള്ള ക്യൂവിൽ ഉണ്ടായ തർക്കത്തെയും തുടർന്നുണ്ടായ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മഠത്തിവെളി അനീഷ് കുമാർ (43) പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
ഒരു സംഘം അനീഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തലയ്ക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റ ഡ്രൈവറായ അനീഷിന് നിലവിൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയമാണ് അനീഷ്. അക്രമിസംഘത്തിന്റെ ഭീഷണി മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് അനീഷ് പറഞ്ഞു.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പാെലീസ് കേസെടുക്കാതിരുന്നത് വിമർശനത്തിനിടയാക്കിയിരുന്നു. പരാതി ലഭിക്കാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതെന്നാണ് പൂച്ചാക്കൽ പൊലീസ് അറിയിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും സ്വമേധയാ കേസെടുക്കാതിരുന്നത് പൊലീസിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് ബി.ജെ.പി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. ജയേഷ് ആരോപിച്ചു. ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |