
തുറവൂർ : ദേശീയപാത 66-ലെ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞ ഒരു മാസത്തിലേറെയായി അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓണക്കാല തിരക്കിൽ യാത്രക്കാർ ശരിക്കും ബുദ്ധിമുട്ടി.
അരൂർ പള്ളിക്കവലയിലും അരൂർ ക്ഷേത്രം കവലയിലും ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായി. തുറവൂർ കവലയുടെ തെക്കുഭാഗത്തുള്ള ബസ് സ്റ്റോപ്പിലും ജംഗ്ഷന്റെ വടക്കുഭാഗത്ത് താലൂക്ക് ആശുപത്രിക്ക് മുൻവശത്തുള്ള ബസ് സ്റ്റോപ്പിലും ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ബസ് സ്റ്റോപ്പുകൾ കുറച്ചുകൂടി മാറ്റി സ്ഥാപിച്ചാൽ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
തുറവൂരിൽ നിന്ന് തെക്കോട്ടുള്ള 210മീറ്റർ ഭാഗത്ത് ഇരട്ട തൂണുകളോടുകൂടിയ ഉയരപ്പാത നിർമിക്കുന്നതിനുള്ള കരാർ സി.സി.സി.കമ്പനിക്കാണ്. ആദ്യം 350 മീറ്റർ ഭാഗത്ത് മണ്ണിട്ട് ഉയർത്തിയ അപ്രോച്ച് റോഡായിരുന്നു പദ്ധതി. പിന്നീട് രൂപരേഖയിൽ മാറ്റം വരുത്തി 210 മീറ്റർ ഭാഗത്ത് 12തൂണുകൾ നിർമിച്ച ശേഷം തുടർന്നുള്ള 250 മീറ്റർ ഭാഗം മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഇതോടെ ഉയരപ്പാതയുടെ ആകെ ദൈർഘ്യം 12.75 കിലോമീറ്ററിൽ നിന്ന് 13.31 കിലോമീറ്ററായി വർധിക്കും.
ബസ് സ്റ്റോപ്പുകൾ മാറ്റണം
വിവിധഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹനഗതാഗതം സർവീസ് റോഡുകളിലേക്ക് തിരിച്ചുവിട്ടതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം
പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുകയാണ്. ആംബുലൻസുകൾ പോലും കടന്നു പോകുവാൻ പെടാപ്പാടു പെടുകയാണ്
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്നും ആവശ്യമുയരുന്നു. നിലവിൽ വേണ്ടത്ര ട്രാഫിക് നിയന്ത്രണം ഇല്ലെന്നും പരാതിയുണ്ട്
ഉയരപ്പാതയുടെ ആകെ ദൈർഘ്യം
13.31 കിലോമീറ്റർ
തുറവൂർ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ചില ബാരിക്കേഡുകൾ താൽക്കാലികമായി നീക്കം ചെയ്ത് തൈക്കാട്ടുശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കണം. അതോടൊപ്പം കുമ്പളങ്ങി ഭാഗത്തേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ നടപടിയെടുത്താൽ ജംഗ്ഷനിലെ വാഹനത്തിരക്ക് കുറയ്ക്കാൻ കഴിയും
- യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |