
• ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന് കെ.എം.ആർ.എല്ലിന്റെ നോട്ടീസ്
കൊച്ചി: മെട്രോ കലൂർ സ്റ്റേഷനിൽ ഒരു വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട് തുരുമ്പെടുത്ത് നശിച്ച നിലയിലുള്ള 30 ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ ഉടൻ നീക്കം ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർദ്ദേശം. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ (ഇ.ജെ.എ.ഡി.സി.എസ്) ചുമതലയിലുള്ളതാണ് ഇവ. കൊച്ചി കോർപ്പറേഷൻ അവരുടെ ഇ-ഓട്ടോ പദ്ധതിയിൽ വാങ്ങി നടത്തിപ്പിനായി സൊസൈറ്റിയെ ഏൽപ്പിച്ചതാണ്. ഒരു വർഷമായി ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. കലൂർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ അനധികൃതമായി ഇട്ടിരിക്കുന്ന ഇത്തരം വാഹനങ്ങളെല്ലാം 2026 ഏപ്രിൽ 30നകം നീക്കം ചെയ്യണമെന്നും
ഇല്ലെങ്കിൽ മേയ് 1 മുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മെട്രോ അറിയിച്ചിട്ടുള്ളത്. വാഹനങ്ങൾ മെട്രോയുടേതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുള്ളത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും സുരക്ഷാകാരണങ്ങളാലാണ് ഇവ ഉടൻ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചതെന്നും കെ.എം.ആർ.എൽ വൃത്തങ്ങൾ പറഞ്ഞു.
ഇൻഷ്വറൻസ് അടയ്ക്കാതെ ഉപേക്ഷിച്ചു
312 രൂപ ദിവസ വാടകയും അറ്റകുറ്റപ്പണിയുമാണ് ഓട്ടോകൾക്കും സൊസൈറ്റിക്കും പ്രശ്നമായത്. അധിക നിരക്ക് ഈടാക്കരുതെന്നും അറ്റകുറ്റപ്പണികൾ ചെയ്യണമെന്നും മറ്റുമുള്ള വ്യവസ്ഥകൾ പുലിവാലായി. ഇൻഷ്വറൻസ് അടയ്ക്കാതെ വന്നപ്പോൾ ഡ്രൈവർമാർ അക്ഷരാർത്ഥത്തിൽ ഉപേക്ഷിച്ചു. വിലയേറിയ ബാറ്ററികളെല്ലാം നശിച്ചു. കെ.എം.ആർ.എല്ലിന്റെ ഓട്ടോകൾ തട്ടിയും മുട്ടിയും ഓടിക്കുന്നുണ്ട്. സൊസൈറ്റിയും കെ.എം.ആർ.എല്ലും പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായമുണ്ടായില്ല.
ആകെ 105 ഓട്ടോകൾ
ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുടെ ഭാഗമായി കെ.എം.ആർ.എൽ 75ഉം കൊച്ചി കോർപ്പറേഷന്റെ ഇ-ഓട്ടോ പദ്ധതിയിൽ 30ഉം ഇലക്ട്രിക് ഓട്ടോകൾ വാങ്ങി സൊസൈറ്റിയെ ഏൽപ്പിച്ചതാണ്. മെട്രോയിലേക്കുള്ള ഫീഡർ സർവ്വീസ് എന്ന നിലയിൽ പ്രവർത്തിക്കലായിരുന്നു ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളവയിൽ കൊച്ചി കോർപ്പറേഷന്റെ 30 എണ്ണം കൂടാതെ 12 ഓട്ടോറിക്ഷകൾ കെ.എം.ആർ.എല്ലിന്റേതുമുണ്ട്. ഇവ അറ്റകുറ്റപ്പണിക്കായി പാർക്ക് ചെയ്തിട്ടുള്ളവയാണെന്നും ഉടനെ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി.
ഇ.ജെ.എ.ഡി.സി.എസ്
ഓട്ടോ തൊഴിലാളികളുടെ നഗരത്തിലെ വിവിധ യൂണിയനുകൾ ചേർന്ന് രൂപീകരിച്ചതാണ് ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘം (ഇ.ജെ.എ.ഡി.സി.എസ്). ഐ.എൻ.ടി.യു.സി നേതാവ് കെ.കെ. ഇബ്രാഹിംകുട്ടിയായിരുന്നു ആദ്യപ്രസിഡന്റ്. ഇപ്പോൾ സി.ഐ.ടി.യു നേതാവ് എം.ബി. സ്യമന്തഭദ്രനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |