കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കർഷകനായ പൊട്ടനാനിയിൽ ശശിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ശശിയുടെ കൃഷിയിടത്തിൽ വച്ചിരുന്ന പടക്കം കടിച്ചാണ് 12 വയസുള്ള കൊമ്പൻ ചരിഞ്ഞത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പടക്കം വച്ചത് ശശിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒളിവിൽ പോയിരുന്ന ശശിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസിന്റെ നേതൃത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് മുമ്പിൽ പ്രതിഷേധം അറിയിച്ചു.
അതേസമയം കാട്ടാന ചരിഞ്ഞ സംഭവത്തിൽ കർഷകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇന്ന് രാവിലെ 9.30ന് കുട്ടമ്പുഴ റേഞ്ച് ഓഫീസ് ഉപരോധിക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു. വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട ഫോറസ്റ്റുകാർ കൃഷിഭൂമിയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പേരിൽ കർഷകരെ ജയിലിൽ അടക്കുന്നത് അനീതിയാണെന്ന് സർവ്വകക്ഷി യോഗം ആരോപിച്ചു. 11 വർഷത്തിനുള്ളിൽ 10 പേർ കോതമംഗലം നിയോജകമണ്ഡലത്തിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യോഗം ചൂണ്ടികാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |