
ആലുവ: ചില്ല് തകർന്നുകിടന്ന കാറിനുള്ളിൽ താറാവും മുയലും ആയുധങ്ങളും കണ്ടെത്തിയത് ഏറെനേരം ആശങ്കപരത്തി. താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഉടമ തന്നെയാണ് കാറിന്റെ ചില്ല് തകർത്തതെന്ന് വ്യക്തമായതോടെ ആശങ്ക അകന്നു. ഇന്നലെ രാവിലെ എഴരയോടെ റെയിൽവേ സ്റ്റേഷൻ റോഡിൽ കാത്തലിക് സെന്ററിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ ഇടത് മുൻവാതിലിന്റെ ചില്ല് തകർത്ത നിലയിലും അകത്ത് താറാവും മുയലും ചുറ്റിക, കത്തി എന്നിവയുമാണ് കണ്ടെത്തിയതത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന്റെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ ഉടമയുടെ പിതാവാണ് കോളെടുത്തത്.
റെയിൽവേ സ്ക്വയറിലെ ബാറിൽ നിന്നും മദ്യപിച്ച ശേഷം തിരികെയെത്തിയപ്പോൾ താക്കോൽ നഷ്ടപ്പെട്ടതിനാൽ ഉടമ തന്നെയാണ് ചില്ല് തല്ലിയുടച്ചതെന്നും വ്യക്തമായി. എന്നാൽ താക്കോൽ ഇല്ലാത്തതിനാൽ കാർ കൊണ്ടുപോകാതെ ഉടമ ചെമ്പകശേരിയിലേക്ക് പോയി. വളർത്തുമൃഗങ്ങളോട് ഭ്രമമുള്ള ഇയാൾ കഴിഞ്ഞ ദിവസം തോട്ടുമുഖത്തെ നഴ്സറിയിൽ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയതെന്നും വ്യക്തമായി. ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചതും പൊലീസിനെ കുഴപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |