
ആറളം ഫാമിലേത് കടുത്ത മനുഷ്യാവകാശ ലംഘനം : ശ്രീരാമൻ കൊയ്യോൻ
ഇരിട്ടി: ആദിവാസി ദമ്പതികളെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആറളം വന്യജീവി കേന്ദ്രത്തിലേക്ക് ആദിവാസി ദലിത് മുന്നേറ്റ സമിതി, ആദിവാസി ഗോത്ര ജനസഭ എന്നിവയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണ സംഘടിപ്പിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. ടി.സി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ തലക്കുളം, ബിന്ദു രാജൻ, അശ്വതി അശോകൻ , രാജൻ പെരുന്തനം , സുന്ദരൻമോഹനൻ , സിനി ഷാജി പ്രസംഗിച്ചു.
മനുഷ്യാവകാശലംഘനമെന്ന് ശ്രീരാമൻ കൊയ്യോൻ
മൂവായിരത്തിലേറെ ആദിവാസി കുടുംബങ്ങളെ ആറളം ഫാം വന്യജീവി കേന്ദ്രത്തിന് ചേർന്ന് താമസിപ്പിച്ച് അവരുടെ ജീവനും കൃഷി ഭൂമിയും സംരക്ഷിക്കുന്നതിന് സംവിധാനമൊരുക്കാതെ ആനക്കലിക്ക് വിട്ടു കൊടുക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ആദിവാസി പുനരധിവാസ മിഷൻ ജില്ല ചെയർമാൻ എന്ന നിലയിൽ ജില്ല കളക്ടർക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. ആനമതിലിനായുള്ള വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ഒരു വർഷം മുമ്പ് ആന മതിൽ നിർമ്മാണമാരംഭിച്ചുവെങ്കിലും കാൽഭാഗം പണി പോലും പൂർത്തികരിച്ചിട്ടില്ല. ആദിവാസികളുടെ ജീവൻ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആദിവാസി പുനരധിവാസ മിഷന്റെ കൂടി ഉത്തരവാദിത്തമാണ്. എന്നിട്ടും വനം വകുപ്പിനെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടുകയാണ്. ഫാമിൽ തമ്പടിച്ച ആനകളെ വനത്തിലേക്ക് തുരത്തി അടിയന്തിര പ്രാധാന്യത്തോടെ ഇലക്ട്രിക്കൽ ഫെൻസിംഗ് സ്ഥാപിക്കുകയും ആൾ താമസമില്ലാത്ത പ്ലോട്ടുകളിലെ അടിക്കാടുകൾ തെളിച്ച് ആനകൾക്ക് ഒളിഞ്ഞ് നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആർ.ആർ .ടി ഓഫീസ് പരിസരത്ത് നടന്ന ആക്രമണമായിട്ടു കൂടി ഇവരുടെ സേവനം ലഭ്യമായിട്ടില്ലെന്നത് പരിശോധിക്കണമെന്നും ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |