കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിലെ സീറ്റ് വിവാദം കോൺഗ്രസ് വൃത്തങ്ങളിൽ ഉയർത്തിയ ആശങ്കകൾ അകറ്റി, കെ.പി.സി.സി. അദ്ധ്യക്ഷനും പേരാവൂർ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് കെ.പി.സി.സി. മുൻ അദ്ധ്യക്ഷൻ കെ. സുധാകരനെ നേരിൽ ചെന്നുകണ്ടു. ഇന്നലെ രാത്രി 8.45ഓടെ നടാലിൽ സുധാകരന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഊഷ്മളമായ അന്തരീക്ഷത്തിൽ ചർച്ച നടത്തി.
'ഐ ആം ഫുള്ളി ഹാപ്പി'
കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോടു പ്രതികരിച്ച കെ. സുധാകരൻ, തനിക്കും സണ്ണി ജോസഫിനും ഇടയിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു. 'പേരാവൂരിൽ പ്രചാരണത്തിനു ഞാൻ പോകില്ലെന്ന് ആര് പറഞ്ഞു? പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞുതീർത്ത് പോകുന്നവരാണ് ഞങ്ങൾ' അദ്ദേഹം വ്യക്തമാക്കി. പേരാവൂരിലെ സ്ഥിതി ഇപ്പോൾ നേരത്തേക്കാൾ 'ലാഘവമുള്ള സാഹചര്യ'മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ച വൈകിയതു ചൂണ്ടിക്കാട്ടിയ മാദ്ധ്യമ പ്രവർത്തകരോട്, 'തമ്മിൽ കാണാൻ ഒട്ടും വൈകിയില്ല; രണ്ടുപേരും തിരക്കിലായിരുന്നു' എന്നു സുധാകരൻ മറുപടി നൽകി. 'ഐ ആം ഫുള്ളി ഹാപ്പി' എന്ന് ഒറ്റ വാക്കിൽ തന്റെ മനോഭാവം അദ്ദേഹം വ്യക്തമാക്കി. 'നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ; സണ്ണി ജോസഫ് എന്റെ സ്വന്തം' ഇതായിരുന്നു സുധാകരന്റെ വാക്കുകൾ.
'അദ്ദേഹം എന്റെ നേതാവ്' സണ്ണി ജോസഫ്
സണ്ണി ജോസഫ് ആകട്ടെ, സുധാകരനോടുള്ള ആദരവ് മറച്ചുവയ്ക്കാതെ പ്രകടിപ്പിച്ചു. 'കെ. സുധാകരൻ എന്റെ നേതാവാണ്. എന്നെ ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. പ്രസിഡന്റും ആക്കിയത് അദ്ദേഹമാണ്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്‌നേഹം എല്ലായ്‌പ്പോഴും എനിക്ക് അദ്ദേഹം തന്നിട്ടുണ്ട്' സണ്ണി ജോസഫ് വൈകാരികമായി പറഞ്ഞു.
സീറ്റ് ചർച്ചകൾ ഉയർത്തിയ ആഭ്യന്തര ഭിന്നതകൾ ഔദ്യോഗികമായി അവസാനിച്ചതായി ഈ കൂടിക്കാഴ്ച സന്ദേശം നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |