
ആരോപണം ന്യൂനപക്ഷക്കാരിൽ ആശങ്ക വർദ്ധിപ്പിക്കാൻ
കണ്ണൂർ:കോൺഗ്രസിന്റെ ഡീൽ ആരോപണം പരാജയം സമ്മതിക്കുന്നുവെന്നതിന് തുല്യമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ.പി.സന്തോഷ് കുമാർ എം.പി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയമായ ക്ഷീണം മുഴുവൻ അതീജീവിച്ച് ശക്തമായ മുന്നേറ്റം നടത്തുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഈ മുന്നേറ്റത്തെ മറച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഡീൽ ആരോപണമുൾപ്പെടെയുള്ള ആസൂത്രിത നുണപ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി.ന്യുനപക്ഷസമുദായക്കാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ് ഇത്തരണം ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യം. ജനശ്രദ്ധ തിരിച്ചുവിടാനുള്ള അപക്വമായ സമീപനമാണിതെന്നും സന്തോഷ് കുമാർ ആരോപിച്ചു.
എല്ലാ കാലവും ബി.ജെ.പി വോട്ടുകൾ വാങ്ങി ജയിക്കുന്ന രമേശ് ചെന്നിത്തലയുടെ കാര്യം ഇത്തവണ പരുങ്ങലിലാണ്. ബി. ജെ .പി കൃത്യമായി വോട്ട് പിടിച്ചാൽ തോൽക്കുന്ന യു.ഡി.എഫിലെ ആദ്യത്തെ നേതാവായിരിക്കും അദ്ദേഹം. വി.ഡി.സതീശനിലേക്കും ഒടുവിൽ പേരാവൂരിൽ വരെ ആ പരാജയം എത്തി നിൽക്കുമെന്നും സന്തോഷ് കുമാർ വിലയിരുത്തി.
'ദേശീയനേതാക്കൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത് "
രാഹുൽ ഗാന്ധിയിൽ നിന്നും മാങ്കൂട്ടത്തിൽ നിലവാരമല്ല പ്രതീക്ഷീക്കുന്നത്. ഇത്തരം നിരുത്തരവാദിത്തപരമായ സമീപനം കൊണ്ടൊന്നും ഈ തിരഞ്ഞെടുപ്പിൽ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. കോൺഗ്രസിനെതിരെ ഇടതുപക്ഷം ഡീൽ ആരോപണം ഉന്നയിച്ചുവെങ്കിൽ അത് ചരിത്രപരമായ കാര്യങ്ങളെ മുൻനിർത്തിയാണ്. കോൺഗ്രസിന്റെ ഡീലുകൾ ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്.രാഹുൽഗാന്ധിയെയും ഖാർഗെയെയും പോലെയുള്ള ദേശീയ നേതാക്കൾ ശ്രദ്ധാപൂർവ്വം പ്രസ്താവനകൾ നടത്തണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. കേരളത്തിൽ വരുമ്പോൾ കോൺഗ്രസിലെ ദേശീയ നേതാക്കൾക്കെല്ലാം പ്രത്യേക സിൻഡ്രോം ബാധിച്ചിരിക്കുകയാണ്. അത് ഇടതുവിരോധം കൊണ്ട് വരുന്നതാണ്. അതിൽ യാതൊരു അടിസ്ഥാനവുമില്ല. അത് അവർ ചികിത്സിച്ച് മാറ്റേണ്ടതാണ്. ഇന്ത്യാസഖ്യത്തിലുൾപ്പെട്ട ഒരു പാർട്ടിയെ കുറിച്ചാണ് ആ സഖ്യത്തിലെ പ്രധാനപ്പെട്ട പാർട്ടിയിലെ ദേശീയ നേതാക്കൾ മര്യാദക്കെട്ട പ്രസ്താവനകൾ നടത്തുന്നത്. സീറ്റിനും വോട്ടിനും വേണ്ടി നിലവാരം കുറഞ്ഞ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |