പയ്യന്നൂർ: അഴിമതിയെ സ്ഥാപനവത്കരിച്ച പാർട്ടിയാണ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയും അവർ നേതൃത്വം നൽകുന്ന സർക്കാരുമെന്നും എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. പയ്യന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗാന്ധി പാർക്കിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സംരക്ഷിക്കുന്നതിന് പകരം മാർക്സിസ്റ്റ് പാർട്ടി ഇന്ന് ചെയ്യുന്നത് പിണറായി വിജയന്റെയും കുടുംബത്തിന്റെയും താത്പര്യങ്ങളെ സംരക്ഷിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പിണറായി വിജയൻ എന്ത് നെറികെട്ട പ്രവർത്തിയും നടത്തുമെന്നുള്ളതിന് തെളിവാണ് ബി.ജെ.പിയുമായും എസ്.ഡി.പി.യുമായുള്ള കൂട്ടുകെട്ടെന്ന് വേണുഗോപാൽ ആരോപിച്ചു.
ആരുമായും എന്ത് ഡീൽ ഉണ്ടാക്കിയാലും യു.ഡി.എഫ്. വർദ്ധിതവീര്യത്തോടെ കേരളത്തിൽ അധികാരത്തിൽ എത്തും. പിണറായി വിജയന്റേത് ജനാധിപത്യ ഭരണമല്ല. രാജ ഭരണമാണ്. അയ്യപ്പന്റെ സ്വർണ്ണം പോലും കട്ടെടുക്കുന്ന ഇവർക്ക് എങ്ങനെ കേരളത്തെ സംരക്ഷിക്കാനാകുമെന്നും വേണുഗോപാൽ ചോദിച്ചു.
നിയോജക മണ്ഡലം ചെയർമാൻ എസ്.എ. ഷുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കെ.ടി. സഹദുള്ള, ഡി.സി.സി. ഭാരവാഹികളായ എം.കെ. രാജൻ, എ.പി. നാരായണൻ, വി.സി. നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.കെ. സുരേഷ് കുമാർ, അഡ്വ. കെ. ബ്രിജേഷ് കുമാർ, നിയോജക മണ്ഡലം ജനറൽ കൺവീനർ കെ. ജയരാജ്, വർക്കിംഗ് ചെയർമാൻ ഉമ്മർ പെരിങ്ങോം, സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ, കെ.കെ അഷ്റഫ് , ടി വി കുഞ്ഞമ്പു നായർ, വി.പി സുഭാഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |