
കാസർകോട്: മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ സംസ്ഥാനത്തെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ തിരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുടെ വലിയ ഒഴുക്കും ഗണ്യമായ പോളിംഗ് വർദ്ധനയും രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ ഇടയാക്കുമെന്ന് വിലയിരുത്തൽ. കന്നി വോട്ടർമാരുടെ വലിയ പങ്കാളിത്തമാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.
വിദേശത്ത് ജോലി ചെയ്യുന്നവരും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും നാട്ടിൽ എത്തി വോട്ട് ചെയ്തതും ശ്രദ്ധേയമായി. വോട്ടെടുപ്പിൽ കാര്യമായ അടിയൊഴുക്ക് നടന്നതായി വ്യക്തമാണ്. ഈ പോളിംഗ് ആർക്ക് അനുകൂലമെന്ന് പറയാൻ ഫലം വരുന്നത് വരെ കാത്തിരിക്കണം. ഭരണ വിരുദ്ധ വികാരമാണോ, ഭരണാനുകൂല തരംഗമാണോ എന്നതിൽ മുന്നണി നേതാക്കളിൽ ആശയ കുഴപ്പമുണ്ട്.
എസ് ഐ ആർ നടപടികൾ പോളിംഗ് വർദ്ധനയ്ക്ക് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷണം.വോട്ടവകാശം നഷ്ടപ്പെടുമോയെന്ന ആശങ്ക മൂലം പുതുതായി പേര് ചേർത്തവരും മുൻപ് വോട്ട് ചെയ്യാതെ പോയവരും ഇത്തവണ ബൂത്തിലെത്തി.
വോട്ട് ചെയ്തില്ലെങ്കിൽ വോട്ടവകാശം നഷ്ടപ്പെടുമെന്ന പ്രചാരണവും ചില രാഷ്ട്രീയ കേന്ദ്രങ്ങൾ നടത്തിയിരുന്നു. കാസർകോട് മണ്ഡലത്തിൽ 79.61 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് ഇതിന്റെ പ്രതിഫലനമാണെന്ന് കരുതുന്നു.2021-നെ അപേക്ഷിച്ച് 7.56 ശതമാനം വർദ്ധനയാണ് ഈ മണ്ഡലത്തിലുണ്ടായത്. മഞ്ചേശ്വരത്ത് 81.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 3.11 ശതമാനം വർദ്ധനവ്.ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ ചെറിയ രീതിയിലുള്ള വർദ്ധനവാണുണ്ടായത്.
പോളിംഗ് വർദ്ധനവിൽ അവകാശവാദം
മഞ്ചേശ്വരത്തെ ഉയർന്ന പോളിംഗ് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.എം അഷറഫും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ഒരുപോലെ അവകാശപ്പെടുന്നത്. കാസർകോട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗിലെ കല്ലട്ര മാഹിനും ബി.ജെ.പിയിലെ എം.എൽ അശ്വിനിയും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്.
എൽ.ഡി.എഫ് കോട്ടകളിൽ സ്ഥിരത
ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ പതിവുപോലെയാണ് പോളിംഗ് . ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് ശതമാനം കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്.ശതമാനം 77.24.തൃക്കരിപ്പൂർ മണ്ഡലത്തിലെ സി പി എം സ്വാധീന മേഖലകളിൽ പതിവ് പോലെ കള്ളവോട്ട് ആരോപണങ്ങൾ ഉണ്ടായി. സ്ഥാനാർത്ഥി സന്ദീപ് വാര്യർ ബൂത്തുകളിൽ പ്രതിഷേധിച്ചിരുന്നു.
ഫലം നിർണയിക്കും
കന്നിവോട്ടർമാരുടെ പങ്കാളിത്തം
എസ് ഐ ആർ
ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം
പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധനവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |