കണ്ണൂർ: ജില്ലയിൽ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനുകൾ കൂടുതൽ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കം. ജീവനക്കാരുടെയും ആധുനിക ഉപകരണങ്ങളുടെയും കുറവ് പലപ്പോഴും രക്ഷാദൗത്യങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
ജില്ലയിലെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ നിരവധി തീ പിടിത്തങ്ങൾ ഈ വർഷം ഇതുവരെ ഉണ്ടായിട്ടുണ്ടെന്ന് ഫയർ ആൻഡ് റസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിബി ഫിലിപ്പ് കേരള കൗമുദിയോട് പറഞ്ഞു. മയ്യിൽ, പാപ്പിനിശ്ശേരി, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ മേഖലയിലാണ് വലിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തത്.
വ്യാപര സ്ഥാപനങ്ങൾ, ഷോപ്പിംഗ് കോപ്ലക്സുകൾ, വീടുകൾ ഏക്കറുകണക്കിനു സ്ഥലങ്ങളിലെ കൃഷികൾ എന്നിവ അഗ്നിക്കിരയാവുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തളിപ്പറമ്പിൽ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം പൂർണമായും അണച്ചത് മണിക്കൂറുകൾ എടുത്താണ്. സേന എത്തുമ്പോഴേക്കും തീപടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി. പലപ്പോഴും നാട്ടുകാരുടെ ഇടപെടലിലൂടെ തീയണച്ചു കഴിയുമ്പോഴാണ് സേന എത്തുന്നതെന്ന ആക്ഷേപവും ഉണ്ട്.
ദുരന്തങ്ങൾ സംഭവിക്കുന്ന സ്ഥലം ഏത് ഫയർസ്റ്റേഷൻ പരിധിയിൽ പെടുന്നതാണെന്ന് പ്രദേശവാസികൾക്ക് അറിയാത്തതും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ബന്ധപ്പെട്ട സ്റ്റേഷനുകളിൽ അറിയിച്ചാൽതന്നെ ദൂരം കാരണവും മതിയായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലവും എത്തിപ്പെടാൻ പ്രയാസം നേരിടുന്നതായും അധികൃതർ പറയുന്നു.
അഗ്നി ശമന നിലയങ്ങൾ 10
കണ്ണൂർ ജില്ലയിൽ പത്ത് അഗ്നിശമന നിലയങ്ങളാണ് നിലവിലുള്ളത്. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം, തലശ്ശേരി, കൂത്തുപറമ്പ, മട്ടന്നൂർ, പേരാവൂർ, ഇരിട്ടി, പാനൂർ എന്നിവ. ഓരോ നിലയത്തിലും സ്റ്റേഷൻ ഓഫീസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ (മെക്കാനിക്ക്), ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ, ഫയർ ആൻഡ്റെസ്‌ക്യു ഓഫീസർ (ഡ്രൈവർ) എന്നീ വിഭാഗത്തിലുള്ള സേനാംഗങ്ങൾ ജോലിചെയ്യുന്നു.
ധർമ്മടം, മയ്യിൽ, ഇരിക്കൂർ...
ജില്ലയിൽ പയ്യന്നൂർ മണ്ഡലത്തിൽ മാത്രം രണ്ട് അഗ്നി രക്ഷാ നിലയങ്ങളുണ്ട്. പെരിങ്ങോത്തും പയ്യന്നൂരും. എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്തും, ഇരിക്കൂറും അഗ്നിരക്ഷാ നിലയങ്ങളിലില്ലാത്തത് വെല്ലുവിളിയാണ്. അടിക്കടി തീപിടിത്തം ഉണ്ടാവുന്ന ഇരിക്കൂർ മണ്ഡലത്തിലും മയ്യിൽ മേഖലയിലും അഗ്നശമന നിലയം വേണ്ടത് അത്യാവശ്യമാണ്.
ഈ മാസത്തെ പ്രധാന തീപിടിത്തം
1. ഇക്കഴിഞ്ഞ ഏപ്രിൽ 8ന് പയ്യന്നൂർ പൊലീസ് സബ് ഡിവിഷനു കീഴിലുള്ള കോറോം നെല്ലിയാട്ടെ പൊലീസ് ഡംപിംഗ് യാഡിൽ ഉണ്ടായ വൻതീപിടിത്തത്തിൽ കത്തി നശിച്ചത് 400ൽ അധികം വാഹനങ്ങൾ. ഏതാണ്ട് 5 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.
2. പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ തീപിടിത്തമുണ്ടായത് ഏപ്രിൽ ഒന്നിന് പുലർച്ചെയോടെ. മരത്തടികളും ഉണങ്ങിയ അവശിഷ്ടങ്ങളും അധികമായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. യന്ത്രസാമഗ്രികൾക്ക് തീപിടിച്ചില്ലെങ്കിലും ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |