
കണ്ണൂർ : തലശ്ശേരി താലൂക്കിൽ പട്ടാന്നൂർ , കീഴല്ലൂർ വില്ലേജുകളിൽ നിന്ന് കിൻഫ്ര വ്യവസായ പാർക്കിന് സ്ഥലമേറ്റെടുത്തതിലെ ക്രമക്കേട് വഴി സർക്കാരിന് 82 കോടി നഷ്ടമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം തുടങ്ങി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമാണ് മഹസ്സർ തയ്യാറാക്കിയ റവന്യു ഇൻസ്പെക്ടർ ഷാജി ,വാല്വേഷൻ അസിസ്റ്റൻഡ് പ്രദീപ് കുമാർ ,സ്പെഷ്യൽ തഹസീൽദാർ ഇ.വി.ഷേർളി എന്നിവർക്കെതിരെ അന്വേഷണം തുടങ്ങിയത്.
റവന്യൂ രേഖകളിലില്ലാത്ത ഭൂമിയുടെ വില കോടതിയിൽ കെട്ടിവച്ചത് വഴി സർക്കാരിന് വൻ നഷ്ടം വരുത്തിയെന്ന് ഇൻസ്പെഷൻ ആന്റ് വിജിലൻസ് വിഭാഗം സീനിയർ സൂപ്രണ്ട് നേരത്തെ കണ്ടെത്തിയിരുന്നു. ചില ഫയലുകളിൽ നികുതി രശീതോ ,കൈവശ സർട്ടിഫിക്കറ്റോ ഹാജരാക്കാതെ മഹസ്സർ തയ്യാറാക്കി തുക അനുവദിച്ചെന്നതടക്കമുള്ള കുറ്റങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. റവന്യൂ ഇൻസ്പെക്ടർ, വാല്വേഷൻ അസിസ്റ്റൻഡ് സ്പെഷ്യൽ താഹസീൽദാർ എന്നിവർ ചേർന്നാണ്
മഹസ്സർ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
നഷ്ടപരിഹാരത്തിന് വിചാരണ സമയത്ത് ഉടമകൾ ഹാജരാക്കേണ്ട രേഖകളെ കുറിച്ചും ഇവ പരിശോധിച്ച് കൈപ്പറ്റ് രശീത് നൽകുന്നതിനെ കുറിച്ചും ഉള്ള നിർദ്ദേശങ്ങൾ അവഗണിച്ച് ഈ ഉദ്യോഗസ്ഥർ വലിയ തുക അനുവദിച്ചെന്നും ഈ റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം മേയ് ആറിന് ഉത്തരമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ നൽകിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശകളില്ലെന്ന കാരണത്താൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ കളക്ടർ നിർദേശിച്ചിരുന്നു .തുടർന്നാണ് ഇൻസ്പെഷൻ ആന്റ് വിജിലൻസ് വിഭാഗം സീനിയർ സൂപ്രണ്ട് കഴിഞ്ഞ സെപ്തംബറിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിനെതിരെ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് അഭിഭാഷകൻ സി.കെ.മോഹനൻ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ഭൂമി ഏറ്റെടുത്തിന് ശേഷം ക്രയസർട്ടിഫിക്കറ്റ്
ചില കേസുകളിൽ ഭൂമി ഏറ്റെടുത്തതിന് ശേഷം 2023-24 കാലയളവിൽ അനുവദിച്ച ക്രയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥസംഘം തുക കൈമാറിയതായി ഇൻസ്പെഷൻ ആന്റ് വിജിലൻസ് വിഭാഗം സീനിയർ സൂപ്രണ്ട് കണ്ടെത്തിയിരുന്നു.നികുതി രശീത് ,കൈവശ സർട്ടിഫിക്കറ്റ് , മറ്റ് അടിസ്ഥാന രേഖകൾ എന്നിവയൊന്നുമില്ലാതെ 2024 ന് പട്ടയം അനുവദിച്ചു. ഈ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ 9,12,15,672 രൂപ ഭൂവുടമയുടെ ബാങ്ക് അക്കൗണ്ടിലേക്കും 1,36,99,990 രൂപ കോടതിയിലും കെട്ടിവച്ചതായും റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |