ഇരിട്ടി: ആറളം ഫാം, പുനരധിവാസ മേഖലകളിൽ നിരന്തരം ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന 'KM-1' (കണ്ണൂർ മഖ്ന) എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള പ്രാരംഭ നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ അഞ്ജൻകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക പ്രാഥമിക യോഗം ചേർന്നു.
യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ആനയെ സുരക്ഷിതമായി മയക്കുവെടി വെക്കുന്നതിനായി പ്രത്യേക അഡ്വൈസറി കമ്മിറ്റിക്ക് രൂപം നൽകി. മയക്കുവെടി വയ്ക്കുന്നതിനും തുടർനടപടികൾക്കുമായി നിയോഗിക്കേണ്ട വിദഗ്ദ്ധരടങ്ങുന്ന ഫീൽഡ് ഓപ്പറേറ്റിംഗ് ടീമിനെ തീരുമാനിച്ചു.
മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി ആനയുടെ ആരോഗ്യനിലയും നിലവിലെ സ്വഭാവരീതികളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ഇതിനായി ആർ.ആർ.ടി വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു മുതൽ കാട്ടാനയെ നേരിട്ട് നിരീക്ഷിക്കും.
സി.സി.എഫ് ബി.എൻ. അഞ്ജൻകുമാർ, കണ്ണൂർ ഡി.എഫ് ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എ.സി.എഫുമാരായ ജി. പ്രദീപ്, എം.പി. രവീന്ദ്രനാഥൻ, അസി. ആറളം വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ ആർ.എഫ്.ഒ ടി. നിതിൻരാജ്, ആർ.ആർ.ടി വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |