കൊല്ലം: സ്വർണ വ്യാപാരികളെ തിരഞ്ഞുപിടിച്ച് ജി.എസ്.ടി വകുപ്പ് നടത്തുന്ന പരിശോധനകൾ ഉടൻ നിറുത്തിവയ്ക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് എന്നിവർ ആവശ്യപ്പെട്ടു.
സ്വർണവിലയിലെ റെക്കാർഡ് വർദ്ധനയും വ്യാപാര മാന്ദ്യവും മൂലം പ്രതിസന്ധി നേരിടുന്ന വ്യാപാരികൾക്ക് ജി.എസ്.ടി റെയ്ഡുകൾ ഇരുട്ടടിയാണ്. സ്വർണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനവും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്താതെയാണ് നികുതി വരുമാനം കുറവാണെന്ന പ്രചാരണം നടത്തുന്നത്. ഇതിലൂടെ സ്വർണ വ്യാപാര മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ഓണക്കാല വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ജി.എസ്.ടി പരിശോധന തുടർന്നാൽ സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |