കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം വിജിലൻസ് കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. ഇന്നലെ രാവിലെ 10.30 ഓടെ പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലൻസ് സംഘം ഉച്ചയ്ക്ക് 2 വരെ പരിശോധന തുടർന്നു.
പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും സുപ്രധാന രേഖകൾ പരിശോധിച്ച ശേഷം അവ തുടരന്വേഷണത്തിന് പ്രത്യേകമായി സൂക്ഷിക്കണമെന്നും നിർദേശം നൽകി. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടി സ്വീകരിക്കുക. 2024-25, 2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഉപയോഗിച്ച് നിർവഹണം നടത്തിയ വിവിധ പദ്ധതികളിലാണ് ക്രമക്കേടും പണാപഹരണവും നടന്നിട്ടുള്ളത്.
വിജിലൻസ് കൊല്ലം യൂണിറ്റ് സി.ഐ ജയകുമാർ, എസ്.ഐ അബ്ദുൾ റഷീദ്, കൊല്ലം കളക്ടറേറ്റിലെ റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, പി.നൂർദീൻ കുട്ടി, പനപ്പെട്ടി അനിൽ, റിയാസ് പറമ്പിൽ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായത്. പഞ്ചായത്തിൽ കരാർ വ്യവസ്ഥയിൽ പ്രോജക്ട് അസിസ്റ്റന്റായ ഡി.വൈ.എഫ്.ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറി കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബുവാണ് (32) തട്ടിപ്പ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |