കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള നേവിയുടെ കപ്പൽ ഇന്നലെ കൊല്ലത്തെത്തി. നേവിയുടെ മുങ്ങൽ വിദഗ്ദ്ധരും ദൗത്യത്തിലുണ്ട്.
തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ സുരേഷ് ഗോപിയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപി ഫോണിൽ രേഷ്മയുമായി സംസാരിക്കുകയും ആവശ്യമായ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പിന്നാലെ മുംബയിലെ നേവി ആസ്ഥാനവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെടുകയായിരുന്നു.
കടലിൽ ശക്തമായ അടിയൊഴുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂബാ ഡൈവർമാരെ ഉപയോഗിച്ചുള്ള തെരച്ചിൽ നേരത്തെ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേവിയുടെ കപ്പൽ എത്തിയത്. നേവിയുടെ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പടെയുള്ള സംഘം കടലിൽ പരിശോധന തുടരുകയാണ്.
കോസ്റ്റ് ഗാർഡ് ഹെലികോപ്ടറെത്തി
ഗൗതംകൃഷ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ ഇന്നലെ രാവിലെ 11ഓടെ കൊല്ലത്തെത്തി. തുടർന്ന് മേഖലയിൽ മുക്കാൽ മണിക്കൂറോളം തെരച്ചിൽ നടത്തി. ഗൗതം കൃഷ്ണനെ കണ്ടെത്തിയാൽ ഉടൻ എയർലിഫ്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഹെലികോപ്ടറിലുണ്ടായിരുന്നു. ഹെലികോപ്ടർ ഇറക്കുന്നതിനായി കരുനാഗപ്പള്ളിയിലെ അമൃത എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കറും കൊച്ചിയിൽനിന്ന് എത്തിയിരുന്നു. ഇന്നും കോസ്റ്റ് ഗാർഡ് ഹെലികോപ്ടറെത്തി തെരച്ചിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |