
പാലാ: കരൂർ പഞ്ചായത്തിലെ ഇളപൊഴുത് തോട്ടിൽ കാലത്തിന്റെ മാറ്റങ്ങൾക്ക് നിശബ്ദമായി സാക്ഷ്യംവഹിച്ച് ഒരു ജലധാര. ഇത് നെച്ചിപ്പുഴൂർ ഗ്രാമത്തിന്റെ ചരിത്രവും അതിജീവനത്തിന്റെ ഓർമ്മകളും തെളിനീരൊഴുക്കുന്ന കിണർ.
1983ൽ കേരളം വരൾച്ചയുടെ പിടിയിലായപ്പോൾ കരൂർ, നെച്ചിപ്പുഴൂർ പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമത്തെ നേരിട്ടു. ആ പ്രതിസന്ധി മറികടക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായി ഇളപൊഴുത് തോട്ടിൽ മറ്റപ്പള്ളിൽ ഭാഗത്ത് വലിയൊരു കുളം കുഴിച്ചു. യഥേഷ്ടം വെള്ളവും ലഭിച്ചു. അന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ ജലസ്രോതസ്. ഇവിടെ നിന്ന് തലച്ചുമടായി എത്രയോപേർ അന്ന് അതിജീവനത്തിന്റെ കുടിവെള്ളം ശേഖരിച്ചു. കാലം മാറിയപ്പോൾ നാട്ടിൽ കുടിവെള്ളവിതരണ പദ്ധതികളായി. വീടുകളിലേക്ക് പൈപ്പിലൂടെ ഇന്ന് വെള്ളമൊഴുകുന്നു. വലിയകുളം പിന്നീട് ചുരുങ്ങി ഒരു കൊച്ചുകിണറായി. ഇപ്പോൾ സമീപപ്രദേശങ്ങളിലെ ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രമേ ഇവിടെ നിന്നും കുടിവെള്ളം ശേഖരിക്കുന്നത്. കിണർ സ്ലാബിട്ട് മൂടുകയും ചെയ്തു.
ശുദ്ധമായ കുടിവെള്ളമാണ് ഇപ്പോഴും കിണറ്റിൽ നിന്നും ലഭിക്കുന്നത്. ഒരു വേനലിലും വറ്റാത്ത വെള്ളം ഈ കിണറ്റിലുണ്ട്.
ബിനു മറ്റപ്പള്ളിൽ, പ്രദേശവാസി
പുതുതലമുറയ്ക്ക് ഇത് സാധാരണ ജലസ്രോതസ് മാത്രമാകാം. എന്നാൽ മുതിർന്നവർക്കിത് ദാഹത്തിനെതിരായ ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്. ഓരോ തുള്ളി വെള്ളത്തിനും വിലയുണ്ടായിരുന്ന കാലത്തിന്റെ ഓർമ്മകൾ.
എൻ.സുരേഷ്, കരൂർ ഗ്രാമപഞ്ചായത്ത് നെച്ചിപ്പുഴൂർ വാർഡ് മെമ്പർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |