കോഴിക്കോട്: ഒരുകാലത്ത് താജിന്റെ നാടകം ഉണ്ടെന്നറിഞ്ഞാൽ കോഴിക്കോട് ടൗൺ ഹാൾ നിറയും. താജിന് നാടകം ആസ്വാദനത്തിനപ്പുറം പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള വേദിയായിരുന്നു. ആ അതുല്യ കലാകാരൻ അരങ്ങൊഴിഞ്ഞിട്ട് 36വർഷം തികയുമ്പോൾ ഇന്നലെ ടൗൺഹാൾ വീണ്ടും നിറഞ്ഞു വിപ്ലവകാരിയായ നാടകകാരനെ ഓർത്തെടുക്കാൻ. ജനകീയ വിഷയങ്ങൾ ഉയർത്തുന്ന സ്‌പോട്ട് ആക്ടിംഗ് മത്സരങ്ങളും ഓർമ്മ പങ്കുവെക്കലും സാംസ്‌കാരിക സദസും പിന്നെ നാടകങ്ങളുമായി ടൗൺഹാൾ താജിന്റെ ഓർമകളിൽ അലിഞ്ഞപ്പോൾ ചുമരിൽ തൂങ്ങിയാടുന്ന താജിന്റെ പടത്തിൽ ചെറുപുഞ്ചിരി അർത്ഥഗർഭമായി വിളങ്ങി.
അമ്മാവനും നാടകാചാര്യനുമായ കെ.ടി.മുഹമ്മദിൽ നിന്നാണ് നാടകാഭിനിവേശം ഉള്ളിൽ കയറിയതെങ്കിലും തികച്ചും വ്യത്യസ്തമായിരുന്നു താജിന്റെ നാടകയാത്ര. പ്രഫഷണൽ നാടകങ്ങളുടെ ഭാഗമാകുമ്പോഴും തെരുവിലെ നാടക പരീക്ഷണങ്ങൾ താജിന് ജീവശ്വാസവും അധികാരികളുടെ ഉള്ളുലയ്ക്കുന്ന പ്രതിഷേധവുമായിരുന്നു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ പകർത്തിയ പെരുമ്പറ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുപതാം വയസിലെഴുതിയ നാടകം അടിസ്ഥാന ജനവിഭാഗത്തിന്റെ ആകുലതകൾ അടയാളപ്പെടുത്തുന്നതും പ്രതിഷേധത്തിന്റെ ശക്തമായ വിളംബരവുമായിരുന്നു. കനലാട്ടം. രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താൻ നാട്, തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല, മേരി ലോറൻസ്, കുടിപ്പക, കൺകെട്ട്, സ്വകാര്യം അങ്ങനെ നീളുന്ന താജിന്റെ രചനകൾ. 1990 ജൂലായ് 29ന് മുപ്പത്തിനാലാമത്തെ വയസിലാണ് നാടകവും സൗഹൃദങ്ങളുംവിട്ട് താജ് യാത്രയായത്. ഇന്നലെ ടൗൺഹാളിൽ സ്‌പോട്ട് ആക്ടിംഗ് മത്സരത്തിൽ താജിന്റെ പരീക്ഷണങ്ങളെ ഓർമ്മിപ്പിക്കുന്ന വിഷയങ്ങളുമായി 27പേരാണ് മത്സരത്തിനെത്തിയത്. വൈകീട്ട് അനുസ്മരണ സമ്മേളനവും നാടകാവതരണവും ഉണ്ടായി. എം.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.ടി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |