മലപ്പുറം: ജില്ലയിൽ എലിപ്പനി രോഗബാധ വർദ്ധിക്കുന്നതിനൊപ്പം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ആഗസ്റ്റിൽ ജില്ലയിൽ രണ്ടുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഒമ്പതിന് മഞ്ചേരി സ്വദേശിയായ 45 വയസ്സുകാരൻ എലിപ്പനി ബാധിച്ച് മരണപ്പെട്ടു. ആറിന് ഈഴവത്തിരുത്തി സ്വദേശിയായ 57കാരിയും എലിപ്പനി ലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ഒരാഴ്ചക്കാലയളവിൽ 40 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. എടവണ്ണ, മഞ്ചേരി, വെട്ടേക്കോട്, കാവന്നൂർ, തൃപ്പനച്ചി, ആനക്കയം, തൃക്കലങ്ങോട്, കൊണ്ടോട്ടി, ചോക്കാട്, ചുങ്കത്തറ, നിലമ്പൂർ, തിരുനാവായ, മാറാക്കര, മംഗലശ്ശേരി എന്നിവിടങ്ങളിലാണ് എലിപ്പനി രോഗബാധ പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കർഷകർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ മരുന്നായ ഡൊക്സിസൈക്ലിൻ കഴിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പനിയോടൊപ്പം ശക്തമായ ശരീരവേദനയോ കണ്ണിൽ ചുവപ്പോ അനുഭവപ്പെട്ടാൽ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.
പനിയിൽ വൻ വർദ്ധന
പനിക്കൊപ്പം മറ്റ് പകർച്ചവ്യാധി സാദ്ധ്യതകളും നിലനിൽക്കുന്നതിനാൽ പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണം.
ആരോഗ്യ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |