മലപ്പുറം: പൊതുവിപണിയിൽ വിലക്കയറ്റം തടയുന്നതിനും കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ഓണം വിപണി നാളെ മുതൽ 25 വരെ ജില്ലയിൽ നടക്കും. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ വഴി 136 ചന്തകളും ത്രിവേണി യൂണിറ്റുകളിലൂടെ 12ഉം ഉൾപ്പെടെ ആകെ 148 ഓണച്ചന്തകളാണ് കൺസ്യൂമർഫെഡ് മലപ്പുറത്ത് ഒരുക്കുന്നത്.
ചങ്ങരംകുളം, മാറാഞ്ചേരി, എടപ്പാൾ, വളാഞ്ചേരി, പുലാമന്തോൾ, തിരൂർ, മലപ്പുറം, പരപ്പനങ്ങാടി, വണ്ടൂർ, പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിവയാണ് ത്രിവേണി യൂണിറ്റുകൾ. റേഷൻ കാർഡ് ഉടമകൾക്ക് സഹകരണ സംഘങ്ങൾ വഴിയുള്ള ചന്തകളിൽ പ്രതിദിനം 150 പേർക്കും മറ്റ് വിപണികളിൽ 100 പേർക്കും സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യും. പൊതുവിപണിയേക്കാൾ 30ശതമാനം മുതൽ 50ശതമാനം വരെ വിലക്കുറവിൽ 13 ഇനം സബ്സിഡി സാധനങ്ങളാണ് ഓണം വിപണിയിലൂടെ വിതരണം ചെയ്യുന്നത്. ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മലപ്പുറം കുന്നുമ്മലിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കും.
വിലയിങ്ങനെ
ജയ അരി (കിലോയ്ക്ക് 33 രൂപ), കുറുവ (33 രൂപ), മട്ട (33 രൂപ), പച്ചരി (29 രൂപ), പഞ്ചസാര (34.65 രൂപ), ഉഴുന്ന് (87 രൂപ), ചെറുപയർ (68 രൂപ), കടല (63 രൂപ), തുവരപ്പരിപ്പ് (83 രൂപ), വൻപയർ (68 രൂപ), മുളക് (136.50 രൂപ), മല്ലി (500 ഗ്രാമിന് 47.25 രൂപ), വെളിച്ചെണ്ണ (500 മില്ലിലിറ്ററിന് 116 രൂപ) എന്നിങ്ങനെയാണ് സബ്സിഡി നിരക്കുകൾ.
സബ്സിഡി സാധനങ്ങൾക്കു പുറമെ, 10% മുതൽ 40% വരെ വിലക്കുറവിൽ ത്രിവേണി ഉൽപന്നങ്ങളും പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങളും നോൺ സബ്സിഡി ഇനങ്ങളായി ലഭ്യമാകും.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, തേയില, വെളിച്ചെണ്ണ തുടങ്ങിയ 51 ഇനം ത്രിവേണി ഉൽപന്നങ്ങളും മറ്റ് പ്രമുഖ ഉൽപന്നങ്ങളും വിപണിയിൽ വിൽപനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |