പാലക്കാട്: ഏപ്രിൽ അവസാനിക്കാൻ കൃത്യം ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വേനൽ മഴ അകന്നു നിൽക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മറ്റ് ജില്ലകളിൽ ചെറിയ വേനൽ മഴ ലഭിച്ചെങ്കിലും പാലക്കാട് അതുണ്ടായില്ല. മഴയെത്താത്തത് ജില്ലയിൽ ചൂട് കൂടാൻ കാരണമായി. 39.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും ചൂട് 40 ഡിഗ്രിക്ക് അടുത്തായിരുന്നു.
കേരളത്തിൽ ഇക്കുറി വേനൽമഴ ഏറ്റവും കുറവ് ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം പാലക്കാട്ടെ വേനൽ മഴ കുറവ് 66 ശതമാനമാണ്. ഈ കാലയളവിൽ പാലക്കാടിന് ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 75.8 എം.എം ആണ്. പക്ഷേ, പെയ്തത് 25.6 എം.എം മഴമാത്രം. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 60 ശതമാനമാണ് മഴക്കുറവ്. മലപ്പുറത്ത് ശരാശരി ലഭിക്കേണ്ടിയിരുന്നത് 78.3 എം.എം മഴ, രേഖപ്പെടുത്തിയത് 31 എം.എം മാത്രം. സംസ്ഥാനത്ത് പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അധിക മഴ ലഭിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം റെക്കാഡ് വേനൽമഴ ലഭിച്ചിടത്താണ് ഇത്തവണ മഴത്തുള്ളികൾ എത്തിനോക്കാത്തത്. 2025 മാർച്ച് ഒന്നുമുതൽ മേയ് 31 വരെ 678.3 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ലഭിക്കുന്നതിലും 178 ശതമാനം അധികമാണിത്. ഇൗ വർഷം മാർച്ച് ഒന്നുമുതൽ ഇന്നലെ വരെ പാലക്കാട് പെയ്തത് 25.6 മില്ലിമീറ്റർ മഴയാണ്. പാലക്കാടും ലക്ഷദ്വീപും മാത്രമാണ് ഇത്രയധികം മവ കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള വടക്കുകിഴക്കൻ മൺസൂണും 24 ശതമാനം കുറവാണ്. സംസ്ഥാനത്താകെ 38 ശതമാനമാണ് മഴക്കുറവ്. മഴ ഇനിയും ലഭിക്കാതിരുന്നാൽ കുടിവെള്ള വിതരണത്തെയും വൈദ്യുതി ഉൽപ്പാദനത്തെയും ഗുരുതരമായി ബാധിക്കും.
മഴക്കുറവ് കണക്ക്
തിരുവനന്തപുരം - 48%
കൊല്ലം -54 %
ആലപ്പുഴ -46%
കോട്ടയം -31%
ഇടുക്കി -54%
എറണാകുളം -41%
തൃശൂർ -52%
പാലക്കാട് -66%
മലപ്പുറം -60%
വയനാട് -47%
കാസർകോട് -21%
പത്തനംതിട്ട -8% അധിക മഴ
കോഴിക്കോട് -14% അധികമഴ
കണ്ണൂർ -ശരാശരി മഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |