വാളയാർ: പുതിയ ജല സ്രോതസുകളൊന്നും ആവശ്യത്തിന് ഉപകരിക്കാതെ വന്നപ്പോൾ ശുദ്ധജല വിതരണത്തിന് ഉപകാരപ്പെട്ടത് പഴയ കിണർ. കിഴക്കേ അട്ടപ്പള്ളത്താണ് കിണർ വെള്ളം ഉപയോഗിച്ച് ശുദ്ധജല വിതരണം തുടങ്ങിയത്. പുതുശേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട പ്രദേശമാണിത്. രൂക്ഷമായ വേനലിൽ കുടിവെള്ളം കിട്ടാത്തത് ജനങ്ങളെ വലച്ചു. 150 ഓളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. പമ്പിംഗ് തകരാർ മൂലം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴി വെള്ളം എത്താതായതോടെയാണ് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങിയത്. കുഴൽക്കിണർ കുഴിച്ച് ടാങ്കിൽ വെള്ളമെത്തിച്ച് പമ്പിംഗ് നടത്താൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും കുഴൽക്കിണർ വെള്ളം കിട്ടാതായതോടെ ഈ നീക്കവും സ്തംഭിച്ചു. തുടർന്നാണ് ഉപയോഗ ശൂന്യമായി കിടന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പൊതുകിണർ വൃത്തിയാക്കി ജലവിതരണം നടത്താൻ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ എൻ.ബാബു തീരുമാനിച്ചത്. കിണറിലെ ചെളിയും പായലും പൂർണ്ണമായി നീക്കം ചെയ്തു. കിണറിനകത്ത് വളർന്ന് നിന്ന കാട്ടുചെടികൾ വെട്ടിമാറ്റി. അഴുക്ക് വെള്ളം മുഴുവൻ പമ്പ് ചെയ്ത് കളഞ്ഞു. പ്രതീക്ഷകൾക്ക് നിറം പകർന്നുകൊണ്ട് ഏതാനും മണിക്കൂറുകൾക്കകം കിണറിൽ ശുദ്ധജലം നിറഞ്ഞു. കിണറിൽ ആവിശ്യത്തിനുള്ള വെള്ളം ലഭ്യമായതോടെ കിഴക്കേ അട്ടപ്പള്ളത്തെ ജല പ്രശ്നത്തിന് ശാശ്വത പരിഹാരമായി. കിണറിലെ വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈനുകൾ വഴി വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. വാളയാർ മേഖലയിലെ ഇതര പ്രദേശങ്ങളിലുള്ളവരും കിഴക്കേ അട്ടപ്പള്ളം മോഡലിൽ പരമ്പരാഗത ജല സ്രോതസുകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |