
പാലക്കാട്: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. മേയ് 31ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരുവർഷത്തെ കരാർ ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയാണ് അപ്രതീക്ഷിത നടപടി.
കുടുംബശ്രീയിൽ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോഓർഡിനേറ്റർ, അസിസ്റ്റന്റ് കോഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്. 154 ജില്ലാ പ്രോഗ്രാം മാനേജർമാർ, 608 ബ്ലോക്ക് കോ - ഓർഡിനേറ്റർമാർ, 1070 സി.ഡി.എസ് അക്കൗണ്ടന്റ്, 45 സിറ്റി മിഷൻ മാനേജർ, 45 സോഷ്യൽ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, 535 കമ്യൂണിറ്റി കൗൺസിലർ, 28 ജില്ലാ അക്കൗണ്ടന്റ്, 43 എസ്വിഇപി ജില്ലാ അക്കൗണ്ടന്റുമാർ, 59 സംസ്ഥാന മിഷനിൽ മാനേജർ, പിആർ ടീം 3, അട്ടപ്പാടി പദ്ധതി 9, ട്രൈബൽ സ്‌പെഷൽ പ്രോജക്ട് 17, എട്ട് മറ്റുള്ളവർ എന്നിങ്ങനെ 2624 പേരാണ് കരാർ ജീവനക്കാരായുള്ളത്. പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്തുവരുന്നവർ കൂട്ടത്തിലുണ്ട്. കരാർ ജീവനക്കാരുടെ നിയമനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നിർത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മേയ് ആറിന് നടപടികളിലേക്ക് കടക്കാൻ ജില്ലാ മിഷനുകൾക്ക് സംസ്ഥാന മിഷൻ നിർദേശം നൽകിയിരുന്നു. മേയ് ഏഴിനാണ് പുതിയ ഉത്തരവു വന്നത്.
ജൂൺ ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനുമാണ് നിർദേശം. വേതനത്തിലുപരി അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ് കരാർ ജീവനക്കാർ.
പാലക്കാട്ടെ 300ലധികം തൊഴിലാളികൾ ആശങ്കയിൽ
കുടുംബശ്രീ കരാർ ജീവനക്കാരുടെ കാലവധി പുതുക്കുന്ന നടപടി മരവിപ്പിച്ച ഉത്തരവിൽ ജില്ലയിലെ 300ലധികം തൊഴിലാളികൾ ആശങ്കയിൽ. സി.ഡി.എസ് അക്കൗണ്ടന്റുകൾ, ബ്ലാേക്ക് കോ – ഓർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ, ആനിമേറ്റർമാർ തുടങ്ങി വിവിധ പദ്ധതികളുടെ ചുമതലയിലുള്ളവരുടെ പുതുക്കിയ നിയമനം റദ്ദാക്കാനാണ് ഉത്തരവ്. ജില്ലയിലാകെ വിവിധ സിഡിഎസ് ഓഫീസുകളിലായി 97 അക്കൗണ്ടന്റുമാരുണ്ട്. അട്ടപ്പാടി പദ്ധതിയിൽ ഒമ്പത് പേർ ജോലി ചെയ്യുന്നു. ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം കുടുംബശ്രീ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവതാളത്തിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |