
♦ വിജയ പ്രതീക്ഷകൾ എന്തെല്ലാം?
സ്നേഹനിധികളാണ് ആറൻമുളയിലെ വോട്ടർമാർ. മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. കേരളത്തിന്റെയും ആറൻമുള മണ്ഡലത്തിന്റെയും സമഗ്രവികസനം ആഗ്രഹിക്കുന്നവർ യു.ഡി.എഫിനെ വിജയിപ്പിക്കും.
♦ വിജയിച്ചാൽ ആദ്യ പരിഗണന എന്തിന് ?
തകർന്നു കിടക്കുന്ന പാലങ്ങളും റോഡുകളും ശരിയാക്കും. ആറൻമുള വള്ളംകളി, കണ്ണാടി നിർമാണം തുടങ്ങിയവ ഉണ്ടെങ്കിലും ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടില്ല. ലോകം മുഴുവൻ അറിയപ്പെടുന്ന ആറൻമുളയെ ഗ്ളോബൽ ടൂറിസം മാപ്പിൽ എത്തിക്കും. വിദ്യാർത്ഥികളെല്ലാം കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും പഠിക്കാൻ പോകുന്നു. മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് കൊണ്ടാണ് ഇതു സംഭവിക്കുന്നത്. വിദ്യാർത്ഥികളെ ഇവിടെത്തന്നെ നിലനിറുത്തണം. വയോജനങ്ങൾ മാത്രമുള്ള വീടുകൾ മണ്ഡലത്തിലുണ്ട്. അവർക്ക് ജെറിയാട്രിക് കെയർ നടപ്പാക്കും.
♦ പ്രധാന എതിരാളി ഏതു മുന്നണിയാണ്.?
കേരളത്തിൽ സി.ജെ.പി സഖ്യം (സി.പി.എമ്മും ബി.ജെ.പിയും ചേർന്ന്) നിലവിലുണ്ട്. എൽ.ഡി.എഫിന് വേണ്ടി ബി.ജെ.പിയാണോ, ബി.ജെ.പിക്കു വേണ്ടി എൽ.ഡി.എഫ് ആണോ മത്സരിക്കുന്നത് എന്ന കാര്യത്തിലാണ് ഞങ്ങൾക്ക് സംശയം.
♦ ആറൻമുളയെപ്പറ്റി എന്താണ് പറയാനുളളത്.?
ആറൻമുള വിശ്വാസികളുടെ നാടാണ്. ഹിന്ദു, മസ്ളീം, ക്രിസ്ത്യൻ വിശ്വാസികൾ സൗഹൃദത്തോടെ കഴിയുന്നവരാണ്. ലോക പ്രശസ്തമായ കൺവെൻഷനുകളുടെ കേന്ദ്രമാണ്. മതമൈത്രിയുടെ വലിയ മാതൃകയാണ് ആറൻമുള കാട്ടിത്തരുന്നത്. ഇൗ മണ്ണിൽ നിന്നവരാണ് വിശ്വാസികളെ വേദനിപ്പിച്ചുകൊണ്ട് ശബരിമലയിലെ സ്വർണ്ണം കവർന്നത്. അതുകൊണ്ടു തന്നെ സ്വർണക്കൊള്ള പ്രധാന രാഷ്ട്രീയ വിഷയമാണ്.
♦ എൽ.ഡി.എഫിന് 2016ൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ടുകളാണ് 2021ൽ നേടിയത്. ഇതിനെ എങ്ങനെ മറികടക്കും.?
വീണാജോർജ് ആദ്യം മത്സരിക്കുമ്പോൾ ബി.ജെ.പിക്ക് 39,000 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് 29,000 വോട്ടുകളായിരുന്നു. ആര് വോട്ടുമറിച്ചതുകൊണ്ടാണ് എൽ.ഡി.എഫ് കഴിഞ്ഞ തവണ വിജയിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇത്തവണ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഡീൽ എങ്ങനെയാണെന്നാണ് അറിയേണ്ടത്. വികസനം ആഗ്രഹിക്കുന്നവർ യു.ഡി.എഫിന് വോട്ടു ചെയ്യും.
♦ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് വെല്ലുവിളിയാകുന്നുണ്ടോ.?
യു.ഡി.എഫ് ഉത്സാഹത്തോടെയാണ് പ്രവർത്തിക്കുന്നത്. മണ്ഡലം കൺവെൻഷനുകൾ വേഗത്തിൽ പൂർത്തിയാക്കി. ബൂത്ത് കമ്മിറ്റികൾ സജീവമായി. ഇന്ന് മണ്ഡല പര്യടനം തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |