
പത്തനംതിട്ട : പരസ്യ പ്രചാരണം ഇന്നും നാളെയും കൂടി. പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോൾ മുന്നണികൾ ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം അന്തിമഘട്ടത്തിലെത്തി. ഇന്നും നാളെ ഉച്ചവരെയും വോട്ടർമാരെ നേരിൽ കാണാനുള്ള പരക്കംപാച്ചിലിലാകും സ്ഥാനാർത്ഥികളും പ്രവർത്തകരും. ആവേശം പകരാൻ മൂന്ന് മുന്നണികളുടെയും നേതാക്കൾ ജില്ലയിൽ പര്യടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിൽ എത്തിയത് പ്രചാരണത്തിന്റെ അവസാന നാളുകളിൽ എൻ.ഡി.എ പ്രവർത്തകർക്ക് ആവേശമായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിലെ പതിനൊന്ന് സ്ഥാനാർത്ഥികളാണ് തിരുവല്ലയിൽ മോദിയുടെ വേദിയിലെത്തിയത്.
യു.ഡി.എഫിനു വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിലും പത്തനംതിട്ടയിലും പ്രസംഗിച്ചു. സ്വർണം കട്ടവനാരപ്പാ... എന്ന വിവാദ ഗാനം പാടി രാഹുൽ കളം കൊഴുപ്പിച്ചു. എൽ.ഡി.എഫ് പ്രചാരണ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവല്ലയിലും കോഴഞ്ചേരിയിലും കോന്നിയിലും റാന്നിയിലും പ്രസംഗിച്ചു. പിണറായിയുടെ സന്ദർശനത്തോടെ എൽ.ഡി.എഫ് പ്രവർത്തനങ്ങൾ വേഗതയിലായി.
മൂന്ന് മുന്നണികളും ജില്ലയിൽ വിജയപ്രതീക്ഷയിലാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള ആറൻമുളയിലും പ്രധാനമന്ത്രിയെത്തിയ തിരുവല്ലയിലും പോരാട്ടത്തിന് വീറും വാശിയുമേറെയാണ്. കോന്നി, റാന്നി, അടൂർ മണ്ഡലങ്ങളിലും ത്രികോണപ്പോര് തിളയ്ക്കുന്നു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരവും ജില്ലയിൽ എം.എൽ.എ വിരുദ്ധ വികാരവും ഇല്ല. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വീണ്ടും അംഗീകാരം നൽകും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് മുന്നേറ്റം പ്രകടമാണ്. നടപ്പാക്കിയ വികസന പദ്ധതികളാണ് ഓരോ മണ്ഡലങ്ങളിലും ജനങ്ങൾ ചർച്ച ചെയ്തത്. ഇത് എൽ.ഡി.എഫ് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
രാജു ഏബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി.
പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വന്നാലുണ്ടാകാവുന്ന ആപത്തിനെപ്പറ്റി ജനങ്ങൾക്ക് ബോദ്ധ്യമുണ്ട്. പത്തുവർഷം സഹിച്ചു. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾ യു.ഡി.എഫിന്റെ നാളുകൾ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. ഇത്തവണ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫ് തിരിച്ചുപിടിക്കും.
പി.മോഹൻരാജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷം എൻ.ഡി.എയ്ക്ക് അനുകൂലമായി. അട്ടിമറികൾ സംഭവിക്കും. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എ വിജയ പ്രതീക്ഷയിലാണ്.
വി.എ.സൂരജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |