
നാറാണംമൂഴി: കടുത്ത വേനലിൽ ജലവിതരണം നടത്തി നാറാണംമൂഴി പഞ്ചായത്ത് സാമ്പത്തിക ബാദ്ധ്യതയിലേക്ക്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാതെ വേറെ വഴിയുമില്ല.
മാർച്ച് 13 മുതലാണ് ടാങ്കറുകളിൽ പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ വെള്ളം എത്തിച്ചു തുടങ്ങിയത്.
പദ്ധതി വിഹിതത്തിൽ കുടിവെള്ള വിതരണത്തിനായി ആകെ രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരുന്നത്. എന്നാൽ ഇതുവരെ കുടിവെള്ള വിതരണത്തിനായി 8.5 ലക്ഷം രൂപ ചെലവായി. സർക്കാർ നൽകേണ്ട മൂന്നാം ഘട്ടം ഫണ്ട് ഇതുവരെ ലഭിച്ചിട്ടുമില്ല. കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരന് നൽകാനുള്ള ബാക്കിത്തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഭരണസമിതി. കുടിവെള്ള ക്ഷാമം കൂടുതൽ പ്രദേശങ്ങളിൽ രൂക്ഷമായതോടെ ജലവിതരണം കൂടുതൽ സ്ഥലങ്ങളിലേക്ക് തുടരുകയും വേണം.
വലിയപതാൽ, കിഴക്കേമല, മോൻസിപടി, കമ്പിലൈൻ, തോമ്പികണ്ടം, ഇടമുറി, പുള്ളികൾ, പൊന്നംമ്പാറ, മടന്തമൺ, ചെമ്പനോലി, കാവുങ്കൽമല, അടിച്ചിപുഴ, വലിയകുളം, പനമ്പാറ, തട്ടുപാറ, ഒലിക്കപതാൽ, കോലിഞ്ചി, പതാക്ക്, തോണിക്കടവ്, വേലംതടം, ചന്ന, കണ്ണംപള്ളി, കക്കുടുമൺ, പേമരുതി, വിളയാട്ടുപാറ, നീരാറ്റുകാവ്എന്നീ പ്രദേശങ്ങളിലാണ്
കുടിവെള്ളക്ഷാമം രൂക്ഷം.
ദൂരക്കൂടുതൽ പ്രശ്നം
പെരുനാട്ടിൽ നിന്നാണ് ഇപ്പോൾ വിതരണത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. ദൂരക്കൂടുതൽ കാരണം ഒരു ദിവസം 4 മുതൽ 5 ട്രിപ്പുകൾ വരെ മാത്രമാണ് നടത്താൻ സാധിക്കുന്നത്. ഇത് മൂലം പലയിടങ്ങളിലും ആവശ്യത്തിന് വെള്ളം എത്തിക്കാൻ കഴിയുന്നില്ല. വരൾച്ച തുടരുകയും സർക്കാർ സാമ്പത്തിക സഹായം നൽകാതിരിക്കുകയും ചെയ്താൽ വരും ദിവസങ്ങളിൽ കുടിവെള്ള വിതരണം നിലയ്ക്കുമെന്നാണ് ആശങ്ക.
വാട്ടർ കണക്ഷൻ വൈകും
കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ അത്തിക്കയം-പെരുനാട് കുടിവെള്ള പദ്ധതി വഴി വീടുകളിൽ കണക്ഷൻ നൽകാൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി എട്ടുകോടി രൂപ അനുവദിച്ച് കരാർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. . പക്ഷേ ഈ കരാർ റീ-ടെൻഡർ ചെയ്യണമെന്ന് പിന്നീട് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടതോടെ തുടർ നടപടികൾ വൈകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |