
പത്തനംതിട്ട : കൊവിഡ് കാലത്തിന് ശേഷം ജില്ലാ വീണ്ടും സമ്പർക്ക വിലക്കിലേക്ക്. എബോള വൈറസ് ജാഗ്രതാനിർദേശം കണക്കിലെടുത്ത് വിദേശത്ത് നിന്നെത്തിയ നിരവധി പേരെ ക്വാറന്റൈനിൽ പാർപ്പിച്ചു. 21 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇക്കാലയളവിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.
ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരെയും ഇവിടെ നിന്നുള്ളവരുടെ കൂടെ വിമാനയാത്ര ചെയ്തവരെയുമാണ് നിലവിൽ ക്വാറന്റൈനിലാക്കിയിരിക്കുന്നത്.
ക്വാറന്റൈൻ സ്വന്തം വീടുകളിൽ
ജില്ലയിൽ ഇതുവരെ ഹൈ റിസ്ക് പരിധിയിൽപ്പെട്ട ആരെയും കണ്ടെത്തിയിട്ടില്ല. വീടുകളിൽ തന്നെയാണ് 21 ദിവസം ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഒരുമാസം അവധിക്ക് നാട്ടിലെത്തുന്നവരുടെ 21 ദിവസം ക്വാറന്റൈനിൽ നഷ്ടപ്പെടുന്നെന്ന പരാതിയുമുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമായി ജില്ലയിലെ നിരവധിയാളുകൾ ജോലിക്കായി ആഫ്രിക്കൻ രാജ്യങ്ങളിലുണ്ട്.
രോഗ ലക്ഷണങ്ങൾ
പനി, ക്ഷീണം, പേശീവേദന
തലവേദനയും തൊണ്ട വേദനയും
ഛർദ്ദി, വയറിളക്കം, രക്ത സ്രാവം
► വിവരങ്ങൾക്കും സംശയദുരീകരണത്തിനും
ഫോൺ : ദിശ - 1056, 104, 0471- 2552056
ശ്രദ്ധിക്കേണ്ടത്
• വിമാനത്തിൽ വച്ച് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ജീവനക്കാരെ അറിയിക്കുക.
• എയർപോർട്ടിലെത്തിയാൽ സെൽഫ് ഡിക്ലറേഷൻ ഫോമിൽ യാത്രാ വിവരങ്ങളും നാട്ടിൽ താമസിക്കുന്ന സ്ഥലം, വീട്ടുനമ്പർ, താലൂക്ക്, പിൻകോഡ്, നാട്ടിലെ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ് തുടങ്ങിയവ കൃത്യമായി പൂരിപ്പിക്കുക.
• എയർപോർട്ടിലെ ആരോഗ്യ വിഭാഗം നടത്തുന്ന സ്ക്രീനിംഗിന് വിധേയരാകുക. എബോള രോഗബാധിതരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ വിവരം നിർബന്ധമായും അറിയിക്കണം.
• രോഗ ബാധിതരുമായി സമ്പർക്കം ഇല്ലാത്തവർ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും വീട്ടിലെത്തിയാൽ 21 ദിവസം മറ്റുള്ളവരുമായുള്ള ബന്ധം പരമാവധി ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുക. വീട്ടിലെത്തിയാലുടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
ജില്ലയിൽ ഹൈ റിസ്ക് കേസൊന്നും നിലവിൽ ഇല്ല. ജാഗ്രത നിർദേശം എല്ലാവരും പാലിക്കണം. ക്വാറന്റൈനിൽ പോകേണ്ടവർ അലസത കാണിച്ച് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കരുത്.
ആരോഗ്യ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |