
കോന്നി : സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ നാമക്കലിൽ മൊത്തവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6.45 രൂപയാണ്. ഇതേതുടർന്ന് സംസ്ഥാനത്തെ ചില്ലറ വിപണികളിൽ ഒരു മുട്ടയുടെ വില 8.50 മുതൽ 10 രൂപ വരെയായി വർദ്ധിച്ചിട്ടുണ്ട്. നാമക്കലിൽ ദിവസേന അഞ്ചരക്കോടി മുട്ടകൾ ഉൽപാദിപ്പിക്കുന്നതിൽ മൂന്നരക്കോടിയും കേരളത്തിലേക്കാണ് എത്തുന്നത്.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികൾക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ടകൾ ആവശ്യമാണ്. മത്സ്യവില വർദ്ധനവിനെ തുടർന്നാണ് മുട്ടയ്ക്ക് ആവശ്യക്കാരേറിയത്. ഇത് വില വർദ്ധനവിന് കാരണമായി. മുട്ടയുടെ ലഭ്യതക്കുറവും കോഴി വളർത്തലിലെ ചെലവേറിയതും മറ്റൊരു കാരണമാണ്.
പ്രതിസന്ധികൾ
അസംസ്കൃത വസ്തുക്കളുടെയും ഇന്ധനവിലയും വർദ്ധിച്ചത് കോഴിത്തീറ്റയുടെ വില കൂടാൻ കാരണമായി. 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് ഇപ്പോൾ 2,300 രൂപവരെയാണ് വില. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത ചൂടുകാരണം ഫാമുകളിൽ കൂട്ടമായി കോഴികൾ ചത്തത് മുട്ട ഉല്‍പാദനം കുറയാൻ കാരണമായി. പപ്സ്, കേക്കുകൾ തുടങ്ങിയ മുട്ട വിഭവങ്ങൾ ഉണ്ടാക്കുന്ന ബേക്കറികളിലും തട്ടുകടകളിലും വിലക്കയറ്റം പ്രതിസന്ധിയാണ്. സാധാരണക്കാരുടെ വീടുകളിലെ പ്രോട്ടീന്റെ പ്രധാന സ്രോതസായ മുട്ടയുടെ വില കൂടിയത് പ്രതിമാസ ചെലവ് വർദ്ധിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |