
പത്തനംതിട്ട : ജില്ലയിലെ പൊലീസ് സേനയ്ക്ക് കരുത്തും നാടിന് കാവലുമാകുകയാണ് മണ്ണടിശാല പരുവ ആഞ്ഞിലിമൂട്ടിൽ എ.ആർ.രവീന്ദ്രനും മൂത്തമകൻ രാഹുൽ രവീന്ദ്രനും.
സേനയിൽ സ്വാമി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രവീന്ദ്രൻ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐയും മകൻ പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറുമാണ്.
ശബരിമല ഡ്യൂട്ടിക്ക് സ്ഥിരമായതോടെ രവീന്ദ്രന് സ്വാമി എന്ന വിളിപ്പേര് വീണു. ജില്ലാ ആസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധ പ്രകടനമോ യോഗമോ നടന്നാൽ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ജില്ലാ ആസ്ഥാനത്തേക്ക് വിളിപ്പിക്കും. പലപ്പോഴും സമരമുഖത്തുള്ളവരെ നേരിടാൻ ഈ അച്ഛനും മകനും ഒരുമിച്ചാണ് നീങ്ങുന്നത്. ഇന്നലെ ഡി.വൈ.എഫ്.ഐ നടത്തിയ കളക്ടറേറ്റ് മാർച്ചിലും സുരക്ഷചുമതലയ്ക്ക് ഇരുവരുമുണ്ടായിരുന്നു. 34 വർഷത്തെ സർവീസുള്ള രവീന്ദ്രൻ നിരവധി കേസുകൾ തെളിയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. മകൻ രാഹുൽ സർവീസിൽ കയറിയിട്ട് മൂന്നു വർഷമായി. രണ്ടാമത്തെ മകൻ ഗോകുൽ രവീന്ദ്രൻ ഷെഫാണ്. പോളീടെക്നിക്ക് പഠനം പൂർത്തിയാക്കിയ അഖിൽ രവീന്ദ്രനാണ് മൂന്നാമത്തെ മകൻ. ഇരുവരും പൊലീസ് ഓഫീസർമാരാകാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ സുമ വീട്ടമ്മയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |