
ആറന്മുള : ഭക്തിയും അനുഷ്ഠാനങ്ങൾക്കുമൊപ്പം വേഗവിസ്മയവും അണിചേരുന്ന ഓളപ്പരപ്പിലെ പകൽപ്പൂരമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് 1.30ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ കരകളിൽ നിന്ന് ആർപ്പുവിളിയും വായ്ക്കുരവയുമായി ആചാരപരമായ യാത്രയയ്‌പ്പോടെ തിരിക്കുന്ന പള്ളിയോടങ്ങൾ ആറന്മുള ക്ഷേത്രക്കടവിലെത്തി വെറ്റ,പുകയില ഭഗവാന് സമർപ്പിച്ച് ചന്ദനവും പൂമാലയും സ്വീകരിച്ച് സത്രക്കടവിലെത്തി ജലഘോഷയാത്രയ്ക്കായി കാത്തുനിൽക്കും. രാവിലെ 9.30ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്ന് നൽകുന്ന ദീപവും വഹിച്ചുളള ഘോഷയാത്ര സത്രം പവലിയനിൽ എത്തി അവിടെ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് പകർന്നശേഷം ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുക. ഉപരാഷ്ട്രപതി മേള ഉദ്ഘാടനം ചെയ്യുന്നതോടെ പളളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം.ജോൺ എന്നിവരെ കൂടാതെ എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമ്മൻ, സജി ചെറിയാൻ, കെ.വി.ജനീഷ്‌കുമാർ, സി.വി.ശാന്തകുമാർ, എം.എസ്.അരുൺകുമാർ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുൻ മന്ത്രി വീണാജോർജ്, മുൻ എം.എൽ.എമാരായ കെ.ശിവദാസൻനായർ, രാജു ഏബ്രഹാം, മാലേത്ത് സരളാദേവി, കെ.സി.രാജഗോപാലൻ, എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.അജിത്ത്കുമാർ, എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.മോഹൻബാബു എന്നിവർ പങ്കെടുക്കും.
പമ്പാനദിയിൽ ജലനിരപ്പ് കൃത്യമായി നിലനിൽക്കുന്നതിനാൽ
ഡാം തുറക്കേണ്ട സാഹചര്യമില്ല.
ജലോത്സവത്തിനുളള പാകത്തിൽ ജലവിതാനം നിലനിൽക്കുന്നത് ജലഘോഷ യാത്രയുടേയും മത്സര വളളംകളിയുടേയും മാറ്റുകൂട്ടും.
ജലഘോഷയാത്രയിൽ എ, ബി ബാച്ചുകളിലായി 51 പളളിയോടങ്ങളും
മത്സര വളളംകളിയിൽ 50 പളളിയോടങ്ങളും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |