
കോഴഞ്ചേരി : ജലസമൃദ്ധിയിൽ നിറഞ്ഞുനിന്ന പമ്പാനദിയുടെ ഓളപ്പരപ്പിൽ പകൽപ്പൂരമൊരുക്കിയ ജലഘോഷയാത്ര ദൃശ്യവിസ്മയമായി. ജലഘോഷയാത്ര ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്‌ണന്റെ മുൻപിലൂടെ ക്ഷേത്രക്കടവിൽ നിന്ന് തിരിച്ച തിരുവോണത്തോണിക്ക് പിന്നാലെ രണ്ടു ബാച്ചുകളിലായി എട്ട് ബി ബാച്ച് പള്ളിയോടങ്ങൾ ഭഗവത് കീർത്തനങ്ങൾ വഞ്ചിപ്പാട്ടായി പാടി വേദിക്ക് മുൻപിലെത്തി ചവിട്ടിതിരിച്ച് മുകളിലേക്ക് തുഴഞ്ഞു നീങ്ങിയപ്പോൾ പിന്നാലെ അവശേഷിക്കുന്ന ബി ബാച്ച് പള്ളിയോടങ്ങളും 9 ബാച്ചുകളിലായി 35 എ ബാച്ച് പള്ളിയോടങ്ങളും കാണികളെ ഹർഷ പുളകിതരാക്കി നീങ്ങി. ശ്രീപത്മനാഭാ മുകുന്ദ മുരാന്തകാ ..എന്ന വെച്ചു പാട്ടിന്റെ ഈരടികളാൽ പമ്പാതീരം മുഖരിതമായപ്പോൾ വെൺകൊറ്റ കുടകൾ കറക്കി ഉയർത്തി താളം പിടിച്ച് പമ്പാനദി നിറഞ്ഞു നീങ്ങിയ പള്ളിയോടക്കാഴ്ച അക്ഷരാർത്ഥത്തിൽ ആറന്മുളേശനുള്ള തിരുമുൽക്കാഴ്ചയായി മാറി. പള്ളിയോടങ്ങളുടെ ജലഘോഷയാത്രയ്ക്കൊപ്പം കെട്ടുവള്ളത്തിൽ കേരളീയ കലാരൂപങ്ങളായ കഥകളി , മോഹിനിയാട്ടം , തിരുവാതിര എന്നിവയുടെ നിശ്ചല ദൃശ്യങ്ങളും വേലകളിയും ശിങ്കാര മേളവും ജലമേളയ്ക്ക് കൊഴുപ്പേകി. വിശിഷ്‌ടാതിഥികൾ ഉൾപ്പടെയുള്ള കാണികളുടെ മനം നിറച്ച ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |