
തിരുവല്ല : ശബരിമല മണ്ഡല മകരവിളക്ക് സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം അലങ്കോലപ്പെടുത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കേരള വാട്ടർ അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ഗൂഢാലോചന നടത്തുന്നതിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ നിർദ്ദേശമില്ലാതെ പമ്പ മുതൽ സന്നിധാനം വരെയുള്ള വാട്ടർ അതോറിറ്റിയുടെ ജലവിതരണ സംവിധാനങ്ങളും മറ്റ് ആസ്തികളും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുന്നത്. സന്നിധാനത്തെ നിരോധിത മേഖലയിലുള്ള വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാത്ത ബൂസ്റ്റിംഗ് പമ്പ് ഹൗസിന്റെ ചിത്രമെടുത്ത് ഇപ്പോഴത്തെ സർക്കാരിന്റെ വീഴ്ചയായി പ്രചരിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. ഈ പ്രവർത്തികൾ ചെയ്ത ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്കും യോഗം തീരുമാനിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ.ബി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റൂബി ചാക്കോ, ജില്ലാ സെക്രട്ടറി അരുൺ.പി.കെ, വൈസ് പ്രസിഡന്റ് അനീഷ് എസ്.ഹമീദ്, ട്രഷറർ രാജേഷ്.ഡി, സന്തോഷ് കുമാർ.പി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |