
പത്തനംതിട്ട : ഓണസദ്യയിലൂടെ ജില്ലയിൽ കുടുംബശ്രീ നേടിയത് 16.08 ലക്ഷം രൂപ. 6215 ഓർഡറുകളിലൂടെയാണിത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഏഴ് ബ്ലോക്കുകളിൽ നിന്നായി 18 യൂണിറ്റുകളാണ് സദ്യ ഒരുക്കിയത്. ബുക്ക് ചെയ്തവർക്ക് തദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർ ഓണസദ്യ തയ്യാറാക്കി നൽകുകയായിരുന്നു. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്‌കൂളുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിച്ചു. കഴിഞ്ഞ വർഷം കുടുംബശ്രീ അംഗങ്ങൾ ഓണസദ്യകൾ വീട്ടിലെത്തിച്ച് നൽകിയിരുന്നു. ഇത്തവണ നേരിട്ടുവന്ന് വാങ്ങണം എന്ന പരിമിതി നിലനിൽക്കെയാണ് വലിയൊരു നേട്ടം കുടുംബശ്രീ സ്വന്തമാക്കിയത്. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിൽപ്പന നടത്തി 2.7 ലക്ഷം രൂപയും സ്വന്തമാക്കി.
ഓണസദ്യയ്ക്ക് 250 രൂപ
കേറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകാരും 600 രൂപ വരെ വാങ്ങിയ ഓണസദ്യയ്ക്ക് കുടുംബശ്രീ ഈടാക്കിയത് 250 രൂപയായിരുന്നു. കുന്നന്താനം, അയിരൂർ, ചെന്നീർക്കര, വടശ്ശേരിക്കര, ചിറ്റാർ, നാറാണമൂഴി, കോന്നി, ഏഴംകുളം, കടമ്പനാട്, കൊടുമൺ, പള്ളിയ്ക്കൽ, പന്തളം തെക്കേകര, കുളനട, പത്തനംതിട്ട, തിരുവല്ല, കടപ്ര , വെച്ചൂച്ചിറ, വടശ്ശേരിക്കര തുടങ്ങിയ യൂണിറ്റുകളാണ് ഓണസദ്യ തയ്യാറാക്കിയത്.
1.22 കോടിയുടെ വിറ്റുവരവ്
ഓണം വിപണനമേളകളിലൂടെയും ഓണസദ്യയിലൂടെയും ജില്ലയിൽ നിന്ന് കുടുംബശ്രീ
ആകെ നേടിയത് 1,22,43,567 രൂപയുടെ വിറ്റുവരവാണ്.
വിപണന മേളകളിലൂടെ നേടിയത് : 78.97 ലക്ഷം
ഓണസദ്യയിലൂടെ നേടിയത് : 16.08ലക്ഷം
ഓണക്കിറ്റ് വിറ്റ് നേടിയത് : 27.37 ലക്ഷം
ഓണം വ്യാപാരങ്ങളിലൂടെ കുടുംബശ്രീ നേട്ടമുണ്ടാക്കി. കുടുംബശ്രീയുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയായിരുന്നു. വിലയിളവും ഗുണമേൻമയും ജനത്തെ ആകർഷിച്ചു.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |