
വിതുര: വിതുര കലുങ്ക് ജംഗ്ഷനിൽ താത്ക്കാലിക കാത്തിരിപ്പുകേന്ദ്രമെങ്കിലും നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുരയിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം മൂന്ന് മാസംമുൻപ് പൊളിച്ചുമാറ്റിയിരുന്നു.ചുള്ളിമാനൂർ പൊൻമുടി റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെയിറ്റിംഗ് ഷെഡ് പൊളിച്ചത്. പകരം ഉടൻ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.മാത്രമല്ല റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിക്കുന്ന വെയിറ്റിംഗ് ഷെഡുകൾക്ക് പകരം പുതിയ വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കാറില്ല. റോഡ് നിർമ്മാണപ്രവർത്തനങ്ങളും ഇഴയുകയാണ്.
തിരുവനന്തപുരം,നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട തൊളിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട നൂറുകണക്കിന് യാത്രക്കാർ ഈവെയിറ്റിംഗ് ഷെഡിനെയാണ് ആശ്രയിച്ചിരുന്നത്.
യാത്രക്കാർ ബുദ്ധിമുട്ടുന്നു
വിതുരയുടെ ഹൃദയഭാഗമായ കലുങ്ക് ജംഗ്ഷനിൽ പത്തോളം ധനകാര്യസ്ഥാപനങ്ങളും നൂറിൽപ്പരം വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.നിത്യേന ആയിരക്കണക്കിന് പേരാണ് ജംഗ്ഷനിലെത്തുന്നത്. കാത്തിരിപ്പുകേന്ദ്രമില്ലാത്തത് ഇവർക്കും പ്രശ്നമായിട്ടുണ്ട്.
മുൻ എം.എൽ.എ കെ.എസ്.ശബരീനാഥന്റെ പ്രാദേശിക വികസനഫണ്ടിൽനിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് ഇവിടെ അത്യാധുനികരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്. വിതുരപഞ്ചായത്ത് അടിയന്തരമായി പ്രശ്നത്തിൽ ബന്ധപ്പെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡിൽ ബസ് കാത്ത് നിൽക്കുന്നതുമൂലം അപകടങ്ങളും ഉണ്ടാകുന്നുണ്ട്. നിലവിൽ മഴയും വെയിലുമേറ്റ് റോഡിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിവേദനം നൽകി
വിതുര കലുങ്ക് ജംഗ്ഷനിൽ പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രത്തിന് പകരം അടിയന്തരമായി പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളാസ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് കൊട്ടാരക്കര എ.ഇക്ക് വിതുര മേഖലാ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് വി.രാജു, സെക്രട്ടറി എം.എ.എൽ.യൂസഫ് എന്നിവർ നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |