
കൊടുങ്ങല്ലൂർ: ഓപ്പറേഷൻ തുഫാന്റെ ഭാഗമായുള്ള പരിശോധനയിൽ കൊടുങ്ങല്ലൂരിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കുറ്റിക്കാട്ടിൽ വീട്ടിൽ അഫ്‌സൽ പെപ്പ (27) ആണ് അറസ്റ്റിലായത്.
തൃശൂർ റൂറൽ പൊലീസ് സംഘം ചൊവ്വാഴ്ച വൈകിട്ടോടെ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ പൊലീസിനെ കണ്ട് പരിഭ്രാന്തനായ പ്രതി കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ കഞ്ചാവ് കരിഞ്ഞ രൂക്ഷഗന്ധം ഉയർന്നതോടെ പൊലീസ് വേഗത്തിൽ ഇടപെട്ട് അടുപ്പിൽ നിന്നും കഞ്ചാവ് പൊതികൾ വീണ്ടെടുത്ത് പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവും ലഹരി വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മോഷണം, അടിപിടി, കഞ്ചാവ് ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ അഫ്‌സലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ എസ്.ഐമാരായ അതുൽ മോഹൻ, അറഫത്ത്, സി.പി.ഒമാരായ ജിഷ, കിഷോർ ചന്ദ്രൻ, ജിജിൻ ജയിംസ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, സി.പി.ഒമാരായ ബിജു, സുർജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |