
ചിറയിൻകീഴ്: സ്ഥലപരിമിതികളും അസൗകര്യങ്ങളും കാരണം പെരുങ്ങുഴി പോസ്റ്റാഫീസിലെ ജീവനക്കാർ ദുരിതത്തിൽ. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ആകെ അഞ്ച് മുറികളാണ് ഉള്ളത്. ഇതിൽ മുൻ വശത്തെ രണ്ട് മുറികളിലാണ് പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. അതിലൊന്ന് പോസ്റ്റ് മാസ്റ്ററുടെ മുറിയാണ്. ക്ലറിക്കൽ വർക്കുകൾ ചെയ്യുന്നതാണ് അടുത്ത മുറി. മേശകളും കംപ്യൂട്ടറുകളും മറ്റ് ആവശ്യ വസ്തുക്കളും ഈ മുറികളിൽ നിരത്തിയതിനാൽ ഇവിടെ നിന്ന് തിരിയാൻ ഇടമില്ല. ബാക്കിയുള്ള മൂന്ന് കുടുസുമുറികളിലൊന്ന് ഗോഡൗണും ബാക്കിയുള്ള രണ്ടെണ്ണം പാഴ്സലും മറ്റ് ഫോമുകളും സൂക്ഷിക്കുന്നതിനും വേണ്ടിയുള്ളവയാണ്. റോഡരികിലെ കടമുറികൾ ഫ്രണ്ടേജ് ആയതിനാൽ തന്നെ ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് നിന്നുതിരിയാൻ ഇടമില്ല.
ഇടപാടുകൾ നടത്തുന്ന കൗണ്ടറിന് മുന്നിൽ സ്ഥലപരിമിധികാരണം അഞ്ചിലധികം പേർക്ക് നിൽക്കാൻ കഴിയില്ല. കൂടുതൽ പേരെത്തിയാൽ റോഡിൽ നിൽക്കേണ്ടിവരും. ഓഫീസിലെത്തുന്നവർക്ക് കെട്ടിടത്തിന്റെ ഫ്രണ്ടേജ് ഗ്രില്ലിട്ട് തിരിച്ചതാണ് ഏക ആശ്വാസം. അല്ലെങ്കിൽ കാലൊന്ന് തെറ്റിയാൽ റോഡിലെ ഓടയിൽ വീഴും. പടിക്കെട്ടുകൾ കയറി വേണം പോസ്റ്റാഫീസിലെത്താൻ. പ്രായമായവർക്ക് ഇവിടെ എത്താനും ബുദ്ധിമുട്ടാണ്.
കെട്ടിടത്തിൽ ടോയ്‌ലെറ്റ് ഉണ്ടെങ്കിലും അത് മുകളിലെത്തെ നിലയിലായതിനാൽ അതിന്റെ ബുദ്ധിമുട്ടുമുണ്ട്. മഴക്കാലങ്ങളിൽ സീലിംഗിൽ ഈർപ്പം തങ്ങുകയും പോസ്റ്റോഫീസിന് മുൻവശം മഴവെള്ളം കെട്ടിനിൽക്കുകയും ചെയ്യുന്നു
മുൻവശത്തെ ചെളിക്കെട്ട് മാറാൻ ദിവസങ്ങളെടുക്കും.
പെരുങ്ങുഴി ജംഗ്ഷന് സമീപം പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വക പത്ത് സെന്റ് ഭൂമിയുണ്ട്. ഇവിടെ പോസ്റ്റാഫീസ് മന്ദിരം നിർമിക്കണമെന്ന് ആവശ്യം പലകുറി ആയിട്ടും നടപടി മാത്രം എങ്ങുമെത്തുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |