
വെഞ്ഞാറമൂട്: അധികൃതരുടെ അവഗണന കാരണം നെല്ലനാട് പഞ്ചായത്ത് പരിധിയിൽ നശിക്കുന്നത് കോടികളുടെ പദ്ധതികൾ. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ തനത് വരുമാനമുള്ള നെല്ലനാട് പഞ്ചായത്തിലാണ് കോടികൾ വിലമതിക്കുന്ന പൊതുസ്വത്തുക്കൾ അധികൃതരുടെ അവഗണന മൂലം പാഴായിപ്പോകുന്നത്.
വെഞ്ഞാറമൂട് മാർക്കറ്റിൽ ദേശീയ നിലവാരത്തിൽ നിർമ്മിച്ച മത്സ്യവിപണന കേന്ദ്രം ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇപ്പോൾ പൂർണമായും നാശത്തിന്റെ വക്കിലെത്തിനിൽക്കുന്നത്. വെഞ്ഞാറമൂട് ചന്തയിൽ തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് 2.25 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള മത്സ്യവിപണന കേന്ദ്രം നിർമ്മിച്ചത്. 2015-ൽ തറക്കല്ലിട്ട കെട്ടിടം തൊട്ടടുത്ത വർഷം തന്നെ ഉദ്ഘാടനം ചെയ്തു. മുൻകാലങ്ങളിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ മത്സ്യ-പച്ചക്കറി വിപണന കേന്ദ്രമായിരുന്ന ഇവിടെ, തമിഴ്നാട്ടിൽ നിന്നും കേരളത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് എത്തിയിരുന്നത്.
എന്നാൽ കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും വലിയ വാഹനങ്ങൾ നിറുത്തിയിടുന്നതിനുള്ള സ്ഥലസൗകര്യത്തിന്റെ കുറവ് ചൂണ്ടിക്കാട്ടി മത്സ്യ വ്യാപാരികൾ ഇവിടേക്ക് മാറാൻ തയ്യാറായില്ല. നിലവിൽ ഈ വിപണന കേന്ദ്രം ഒരു സ്വകാര്യ ബസ് സ്റ്റാൻഡിന് സമാനമായ രീതിയിൽ കൈയേറ്റാവസ്ഥയിലാണ്.
ഉപേക്ഷിക്കപ്പെട്ട് പദ്ധതികൾ
1. മണലയം ഭാഗത്ത് സാംസ്‌കാരിക നിലയത്തിനായി നിർമ്മിച്ച കെട്ടിട
2. യു.പി സ്കൂൾ നിർമ്മാണത്തിനായി വാങ്ങിയ ഭൂമി
3. പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി നിർമ്മിച്ച പൊതു ടൊയ്‌ലെറ്റുകൾ
പരാതികൾ ഏറെ
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ കോടികളുടെ പദ്ധതികൾ ഉപയോഗശൂന്യമായി കിടക്കുന്നതിലെ ഗുരുതര ക്രമക്കേടുകളും ഫണ്ട് പാഴാക്കലുകളും കണ്ടെത്താൻ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നിലവിലുണ്ടെങ്കിലും, കൃത്യമായ പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |