തിരുവനന്തപുരം: മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ പേരിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ കോളേജ് ജില്ലയുടെ ആരോഗ്യമേഖലയിൽ നേട്ടമാകും.100 എം.ബി.ബി.എസ് സീറ്റുകളിൽ തുടക്കത്തിൽ തന്നെ പഠനസൗകര്യമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.കൂടുതൽ ചികിത്സാ,ഗവേഷണ വിഭാഗങ്ങളുമുണ്ടാകും.ഇതിനായുള്ള ശ്രമം ആരോഗ്യമന്ത്രി കെ.മുരളീധന്റെ നേതൃത്വത്തിൽ നടത്തുന്നു.കഴിഞ്ഞ ദിവസം കെ.മുരളീധരൻ കേന്ദ്ര ആരോഗ്യമന്ത്രിയോട് രണ്ടാം മെഡിക്കൽ കോളേജ് സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു. അനുകൂല സമീപനമാണ് ഉണ്ടായത്. മെഡിക്കൽ കോളേജിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ മറ്റ് തടസങ്ങളില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.സർക്കാരാകട്ടെ രണ്ടാം മെഡിക്കൽ കോളേജ് എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങളിലാണ്. രണ്ടാം മെഡിക്കൽ കോളേജ് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.വി.എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുംകൂടി യോജിപ്പിച്ച് രണ്ടാം മെഡിക്കൽ കോളേജിനുള്ള പദ്ധതി തയ്യാറാക്കിയത്.തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ പദ്ധതിക്ക് അനൂകൂലമായിരുന്നില്ല.
യു.ഡി എഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിനായി 1,38,000 സ്‌ക്വയർഫീറ്റിൽ 5 നിലയുള്ള കെട്ടിടം നിർമ്മിക്കുകയും പ്രിൻസിപ്പൽ,സൂപ്രണ്ട്, പ്രൊഫസർമാർ തുടങ്ങിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലും കേന്ദ്രഗവൺമെന്റും പരിശോധന നടത്തി അംഗീകാരം നൽകുകയും ചെയ്തു.2016 ഫെബ്രുവരി 25ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനവും നിർവഹിച്ചു.ഭരണമാറ്റത്തോടെ മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
മെഡിക്കൽ കോളേജിലെ തിരക്കിന് പരിഹാരമാകും
രോഗികളുടെ ബാഹുല്യത്തിൽ വീർപ്പുമുട്ടുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്.തറയിലും വരാന്തയിലുംവരെ ഗുരുതര അസുഖം ബാധിച്ച രോഗികൾ കിടക്കേണ്ടിവരുന്ന സാഹചര്യം. രണ്ടാമതൊരു മെഡിക്കൽ കോളേജും അനുബന്ധ സൗകര്യങ്ങളും വരുന്നത് തിരക്ക് കുറയ്ക്കാനും നിലവിലെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യമമാക്കാനും സഹായകമാവുമെന്നാണ് വിലയിരുത്തൽ.
പുലയനാർകോട്ടയിലേക്ക് രോഗികളെ ഉടൻ മാറ്റും
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തിരക്ക് ഒഴിവാക്കാൻ പുലയനാർകോട്ട ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്ന നടപടി ശനിയാഴ്ച ആരംഭിക്കും.മന്ത്രി കെ.മുരളീധരന്റെ സാന്നിദ്ധ്യത്തിലായിരിക്കുമിത്. 200 കിടക്കകളാണ് പുലയനാർകോട്ടയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |