
നെയ്യാറ്റിൻകര: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ നെയ്യാറ്റിൻകര നഗരസഭയുടെ ഗ്യാസ് ശ്മശാനം ‘ശാന്തിയിടം’ പൊതുജനങ്ങൾക്കായി തുറന്നു നൽകും.നഗരസഭയുടെ പ്ലാവിള വാർഡിലെ മലഞ്ചാണി മലയിൽ നിർമ്മിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കും. ചെന്നൈയിൽ നിന്നെത്തിച്ച യന്ത്രങ്ങളും ഘടിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഭരണസമിതിയാണ് മലഞ്ചാണിയിൽ സ്ഥലം കണ്ടെത്തി 2025 ഒക്ടോബർ മാസം ഉദ്ഘാടനം നടത്തിയത്.പിരായുംമൂടിനു സമീപം കരിനടയിൽ 25 സെന്റ് സ്ഥലം, ഗ്രാമത്തിൽ നിലവിലെ ശ്മശാനത്തിനു സമീപത്തെ ഭൂമി, കോട്ടൂർ ആലംപൊറ്റയിൽ 3 ഏക്കർ സ്ഥലം തുടങ്ങിയവയൊക്കെ ശ്മശാനം നിർമ്മിക്കാനായി പരിഗണിച്ചിരുന്നു. പക്ഷേ, എതിർപ്പുകൾ കാരണം മുന്നോട്ടു പോയില്ല.
ചുറ്റുമതിലും കവാടവും പൂർത്തിയാക്കും
ശാന്തിയിടത്തിന്റെ ചുറ്റുമതിലും കവാടവും പൂന്തോട്ടവും റോഡ് നവീകരണവും പൂർത്തിയാക്കേണ്ടതുണ്ട്. ഇവിടേക്കുള്ള റോഡ് നിർമ്മാണവും പാതി വഴിയിലാണ്. ഗ്യാസ് ശ്മശാനത്തിൽ ഒരേ സമയം 6 ബർണറുകളാണ് പ്രവർത്തിക്കുക. സംസ്കാരം പൂർത്തിയാക്കാൻ ഒന്നര മണിക്കൂർ മതിയാകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തന സമയം. ആകെയുള്ള ജീവനക്കാർ 4 പേരാണ്.
ശവദാഹത്തിന് മുൻപുള്ള മതപരമായ ചടങ്ങുകൾക്കായി ആവശ്യമെങ്കിൽ സംവിധാനം ഏർപ്പെടുത്താനും നഗരസഭക്ക് ഉദ്ദേശമുണ്ട്.
ഗ്യാസ് ബർണറുകൾ എത്തിച്ചു
ഗ്യാസ് ബർണറുകൾ സ്ഥാപിക്കുന്നതിലേക്കായി വേണ്ടുന്ന ജനറേറ്റർ കഴിഞ്ഞ ദിവസം എത്തിച്ചു. അതിന്റെ ഫിറ്റിംഗും ക്യാഷ് കൗണ്ടറിന്റെ നിർമ്മാണവും പൂർത്തിയാക്കി കഴിഞ്ഞാൽ ഉദ്ഘാടനം നടത്താനാകുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബുവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.സജീവ് കുമാറും അറിയിച്ചു.
ശവദാഹത്തിനുള്ള നിരക്ക് കുറയ്ക്കണമെന്ന്
ശാന്തികവാടത്തിൽ ഒരു മൃതദേഹം സംസ്കരിക്കാൻ എ.പി.എൽ കാർഡുകാർക്ക് 4000 രൂപയും ബി.പി.എല്ലുകാർക്ക് 3000 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള തൈക്കാട് ശാന്തികവാടത്തിൽ ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ 1700രൂപ മാത്രമേ നിരക്കള്ളു.ശവദാഹത്തിനുള്ള നിരക്കുകൾ കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യ നിരക്ക് ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |